Click to learn more 👇

‘ഓപ്പറേഷൻ യെല്ലോ’ ! അർഹതയില്ലാത്ത കാർഡുടമകളിൽ നിന്ന് പിഴ ഈടാക്കിയത് രണ്ടുകോടിയില്‍ അധികം രൂപ


 

തിരുവനന്തപുരം: മുൻഗണനാ കാർഡുകൾ തെറ്റായി കൈവശം വച്ചവരിൽ നിന്ന് 2,78,83,024 രൂപ പിഴ ഈടാക്കി.

‘ഓപ്പറേഷൻ യെല്ലോ’ വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ സറണ്ടർ ചെയ്യാത്ത കാർഡുകൾ കണ്ടെത്തിയതും അർഹരായവരെ മുൻഗണനാ വിഭാഗത്തിൽ പെടുത്താൻ നടപടി സ്വീകരിച്ചതെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.  

പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും കേൾക്കുന്നതിനും അടിയന്തര പരിഹാരം കാണുന്നതിനുമായി നടത്തിയ ഫോൺ ഇൻ പരിപാടിയിൽ പരാതികൾ കേട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വർഷം ഒക്ടോബറിലാണ് ഓപ്പറേഷൻ യെല്ലോ ആരംഭിച്ചത്.  പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ തെറ്റ് ചെയ്തവരെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ഇതിന്റെ ഭാഗമായി വകുപ്പിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ അറിയിക്കാമെന്ന് മന്ത്രി അറിയിച്ചു.

പരാതി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ അർഹതയില്ലാത്ത കാർഡുടമകളിൽ നിന്ന് വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വില കണക്കാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചാണ് ഓപ്പറേഷൻ യെല്ലോ മുന്നോട്ടുപോകുന്നത്.  

അർഹതയില്ലാതെ മുൻഗണനാ കാർഡുകൾ ഉപയോഗിക്കുന്നവരോട് സ്വമേധയാ കാർഡുകൾ സറണ്ടർ ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതനുസരിച്ച് 1,72,312 റേഷൻ കാർഡുകൾ സറണ്ടർ ചെയ്തു.

സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം റേഷൻ കാർഡുമായി ബന്ധപ്പെട്ട 4579055 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ 4551635 എണ്ണം തീർപ്പാക്കിയതായും മന്ത്രി അറിയിച്ചു.  

71,773 പിങ്ക് കാർഡുകളും 222768 വെള്ള കാർഡുകളും 6635 ബ്രൗൺ കാർഡുകളും ഉൾപ്പെടെ 3,01,176 കാർഡുകളാണ് വിതരണം ചെയ്തത്.  

1,93,903 പിങ്ക് കാർഡുകളും 20659 മഞ്ഞ കാർഡുകളും അർഹരായവർക്കായി പുനഃക്രമീകരിച്ചു. സംസ്ഥാനത്ത് ആകെ 93,17,380 റേഷൻ കാർഡ് ഉടമകളുണ്ട്.  ശനിയാഴ്ച ഫോൺ ഇൻ പ്രോഗ്രാമിന് കീഴിൽ ലഭിച്ച 17 പരാതികൾ ആവശ്യമായ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കൈമാറി.