Click to learn more 👇

പ്രതിയുടെ ചിത്രം പൊലീസ് ദൃക്സാക്ഷികളെ കാണിച്ചു; ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫി കസ്റ്റഡിയിലായത് നാലാംദിവസം


കോഴിക്കോട്: ഏലത്തൂരില്‍ ട്രെയിന്‍ തീവെച്ച കേസെലി പ്രതി ഷാരൂഖ് സൈഫി കസ്റ്റഡിയിലായത് നാലാം ദിവസം. വിവിധ ഏജന്‍സികളുടെ സംയുക്തനീക്കത്തിനൊടുവിലാണ് പ്രതിയെ രത്നഗിരിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്

കേന്ദ്ര ഇന്‍റലിന്‍ജസ് ഏജന്‍സി നല്‍കിയ വിവരത്തെത്തുടര്‍ന്ന് മഹാരാഷ്ട്ര എടിഎസും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ സംയുക്തനീക്കമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ സഹായമായത്.

ഇപ്പോള്‍ അറസ്റ്റിലായ പ്രതിയുടെ ചിത്രം തീവെപ്പുണ്ടായ ബോഗിയിലുണ്ടായിരുന്ന ദൃക്സാക്ഷികളെ കാണിച്ചു സ്ഥിരീകരിച്ചുവരികയാണ്. പ്രതിയുടെ രേഖാചിത്രം വരയ്ക്കാന്‍ സഹായിച്ച റാസിഖ് ഉള്‍പ്പടെയുള്ളവരെയും പൊലീസ് ചിത്രം കാണിച്ചു. പ്രതിയെ ചില യാത്രക്കാര്‍ തിരിച്ചറിഞ്ഞതായാണ് വിവരം.

ഇന്നലെ രാത്രിയോടെയാണ് ഷാരൂഖ് സൈഫി മഹാരാഷ്ട്രയിലെ രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടിയിലായത്. രത്നഗിരിയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. ട്രെയിനില്‍ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടുത്തെ ആശുപത്രികളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനിടെ ആശുപത്രിയില്‍ ചികിത്സ തേടിയ പ്രതി സംശയം തോന്നിയതോടെ ചികിത്സ പൂര്‍ത്തിയാക്കാതെ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. എന്നാല്‍ രത്നഗിരിയില്‍ വ്യാപക പരിശോധന നടത്തുന്നതിനിടെ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് ഇന്നലെ രാത്രിയില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ഏലത്തൂരിനടുത്ത് വെച്ച്‌ ട്രെയിനില്‍ തീവെപ്പുണ്ടായത്. സംഭവത്തില്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേര്‍ മരണപ്പെട്ടിരുന്നു. തീവെപ്പില്‍ എട്ട് യാത്രക്കാര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പടെ ചികിത്സയിലാണ്

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.