Click to learn more 👇

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ


 


◾ഗുജറാത്ത് തീരമേഖലയില്‍ 40 മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗതയിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. രാത്രി അനേകം വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. പരസ്യബോര്‍ഡുകള്‍ വീണും അപകടങ്ങളുണ്ടായി. ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴമൂലം വെള്ളപ്പൊക്കത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും കാറ്റും. ദിയു, ദ്വാരക, പോര്‍ബന്തര്‍ തുടങ്ങിയ മേഖലയിലെല്ലാം അമ്പതു കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റുമൂലം വന്‍ നാശം.

◾കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കി. ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കാനും സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.


◾തമിഴ്നാട്ടില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ യുദ്ധം. നിയമനത്തിനു കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ രണ്ടു മന്ത്രിമാര്‍ക്കു വീതിച്ചു നല്‍കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍. രവി അംഗീകരിക്കാതെ മടക്കി. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തേനരശിനും എക്സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറാനാണ് ശുപാര്‍ശ ചെയ്തിരുന്നത്. ആദ്യം മന്ത്രി സെന്തില്‍ ബാലാജിയെ സര്‍ക്കാരില്‍നിന്ന് പുറത്താക്കണമെന്നാണു ഗവര്‍ണറുടെ നിര്‍ദേശം.  

◾ടി പി വധക്കേസിലെ പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന് പിസ്റ്റളുകളും 99 വെടിയുണ്ടകളുമായി ബെംഗളുരുവില്‍ പിടിയിലായ മലയാളിയായ നീരജ് ജോസഫിനെ ചോദ്യം ചെയ്തപ്പോഴാണ് രജീഷാണ് ആയുധക്കടത്തിനു പിറകിലെന്നു കണ്ടെത്തിയത്.


◾മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി കൂടിക്കാഴ്ച നടത്തി. സ്പോര്‍ട്സ്, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നു മിഗ്വേല്‍ ഡിയാസ് കനാല്‍ പറഞ്ഞു.


◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റു സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരിട്ട് മല്‍സരം. എ ഗ്രൂപ്പില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍നിന്ന് അബിന്‍ വര്‍ക്കിയുമാണ് മത്സരിക്കുന്നത്. 14 പേരാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് ഇരുനൂറിലേറെപ്പേരുണ്ട്. കെ.സി വേണുഗോപാല്‍ പക്ഷം  പിന്മാറി. കെ.സുധാകരന്‍- വിഡി സതീശന്‍ പക്ഷങ്ങള്‍ക്കും സ്ഥാനാര്‍ഥിയില്ല.  ഒരുമാസം നീളുന്നതാണ് വോട്ടിംഗ് രീതി.


◾സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പിവി ശ്രീനിജനെ മാറ്റാന്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്സിക്കുട്ടനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ശ്രീനിജനെതിരെ നടപടിക്കു കാരണം. മിനി കൂപ്പര്‍ വിവാദത്തില്‍ പെട്ട സിഐടിയു യൂണിയന്‍ നേതാവ് അനില്‍കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.

◾എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ഒന്നാം സെമസ്റ്ററില്‍ നൂറില്‍ നൂറു മാര്‍ക്ക്, രണ്ടാം സെമസ്റ്ററില്‍ പൂജ്യം മാര്‍ക്കും. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് അടക്കം മഹാരാജാസ് കോളേജിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പരീക്ഷ നടത്തിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കി.


◾തെറ്റായ മാര്‍ക്ക് ലിസ്റ്റ് തയാറാക്കിയത് മഹാരാജാസ് കോളജിലെ ചിലരാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങള്‍ ആക്രമിച്ചു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും. വ്യാജ രേഖ ചമയ്ക്കാന്‍ കെ. വിദ്യയെ ഏതെങ്കിലും എസ്എഫ്ഐക്കാര്‍ സഹായിച്ചെന്ന് തെളിയിച്ചാല്‍ നടപടിയെടുക്കുമെന്നും ആര്‍ഷോ പറഞ്ഞു.


◾തൃക്കാക്കര  ഉപതെരഞ്ഞെടുപ്പിനു സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിക്കുണ്ടായ വീഴ്ച ആവര്‍ത്തിക്കരുതെന്ന താക്കീതുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വീഴ്ചയ്ക്ക് ആര്‍ക്കെതിരേയും നടപടിയെടുക്കാതെയാണ് വിഷയം ഒതുക്കിയത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.


◾സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പാപരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഫിനാന്‍സ് കമ്മീഷന്‍ തീര്‍പ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ മൂന്നു ശതമാനം വായ്പയെടുക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


◾സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.


◾വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 80 കിലോ സ്വര്‍ണം കടത്താന്‍ സഹായിച്ചെന്ന് ഡിആര്‍ഐ. ഒരോ കിലോ സ്വര്‍ണം കടത്താനും കമ്മീഷനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ രൂപയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ട്. അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥരായ അനീഷ് മുഹമ്മദിനേയും നിതിനേയും ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് ഡിആര്‍ഐ.

◾കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൂന്നു മാസം മുമ്പു കേടായ ലിഫ്റ്റ് ഇനിയും നന്നാക്കിയില്ല. രോഗിയുടെ മൃതദേഹം  ചുമന്നുകൊണ്ട് ഇറക്കേണ്ടിവന്നു. ബേക്കല്‍ സ്വദേശി രമേശന്റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് ആറാം നിലയില്‍നിന്ന് ചുമന്ന് ഇറക്കിയത്.


◾ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് അഞ്ചു കോടി 46 ലക്ഷം രൂപ. രണ്ടു കിലോ 731 ഗ്രാം  സ്വര്‍ണവും 28 കിലോ 530 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 10 കറന്‍സിയും അഞ്ഞൂറിന്റെ 32 കറന്‍സിയും ലഭിച്ചിട്ടുണ്ട്.


◾ഹരിയാന സ്വദേശിനിയായ യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍  കട്ടപ്പനയിലെ ടെക്സ്‌റ്റൈല്‍ ഷോറൂം ഉടമ അടക്കം രണ്ടു പേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്ര വ്യാപാരിയായ പാലാ സ്വദേശി മാത്യു ജോസ്, ജീവനക്കാരനായ കുമളി ചെങ്കര സ്വദേശി സക്കീര്‍ മോന്‍ എന്നിവരാണ് പിടിയിലായത്. യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി 600 ഗ്രാം സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തെന്നാണു കേസ്.


◾ക്യാമ്പില്‍ മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് വന്യജീവി സങ്കേതത്തിലെ എലിഫന്റ് സ്‌ക്വാഡ് റേഞ്ച ഫോറസ്റ്റ് ഓഫീസറായ എന്‍ രൂപേഷിനെയാണ് സസ്പെന്‍ഡു ചെയ്തത്.


◾തലശേരിയില്‍ അമ്പത്താറുകാരനെ മര്‍ദ്ദിച്ച് പണവും കാറും കവര്‍ന്ന ദമ്പതികളടക്കം നാലുപേര്‍ പിടിയില്‍. ചിറക്കര സ്വദേശി ജിതിന്‍, ഭാര്യ അശ്വതി, കെ പി. ഷഫ്നാസ്, സുബൈര്‍ എന്നിവരാണ് പിടിയിലായത്. പുതിയതെരു ചിറക്കല്‍ സ്വദേശിയാണ് അക്രമണത്തിന് ഇരയായത്.


◾യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര പത്മനാഭം വീട്ടില്‍ നടാഷാ കോമ്പാറയെ (48)  അറസ്റ്റു ചെയ്തു. ആലപ്പുഴ മാളികമുക്ക് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

◾സോഫ്റ്റ് വെയര്‍ ഡവലപ്പ്മെന്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ച് എഴുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി തിരുവനന്തപുരം നെടുമങ്ങാട് പുവത്തൂര്‍ പ്രണവം വീട്ടില്‍ ദീപുവിനെ (35) അറസ്റ്റു ചെയ്തു. പുന്നപ്ര സ്വദേശിയെയാണു കബളിപ്പിച്ചത്.


◾എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്കു മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. അടിയന്തര ഹൃദയ ശാസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കാവേരിയിലേക്കു മാറ്റണമെന്ന മന്ത്രിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ ആശുപത്രി നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന എന്‍ഫോഴ്സ്മെന്റിന്റെ വാദം കോടതി തള്ളി.


◾മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കൂറുമാറി ബിജെപിയിലെത്തിയ എംഎല്‍എ തിരികെ കോണ്‍ഗ്രസിലെത്തി. ബൈജ്നാഥ് സിംഗാണ് ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിലേക്കു തിരിച്ചെത്തിയത്. ശിവപുരിയില്‍ ഏറെ സ്വാധീനമുള്ള നേതാവാണിദ്ദേഹം. ശിവപുരിയില്‍ നിന്ന് ഭോപ്പാലിലേക്ക് 300 കിലോമീറ്റര്‍ ദൂരം 400 കാറുകളുടെ അകമ്പടിയോടെയാണ് ബൈജ്നാഥ് എത്തിയത്.


◾നൂറിലേറെ പേര്‍ കൊല്ലപ്പെട്ട മണിപ്പൂര്‍ കലാപത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയമാണെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ വിദ്വേഷ പ്രചാരണമാണ് 40 ദിവസം പിന്നിട്ട മണിപ്പൂര്‍ കലാപത്തിന് കാരണമെന്നും രാഹുല്‍ ട്വീറ്റിലൂടെ പറഞ്ഞു.


◾ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പിന്‍ഭാഗം നിലത്തിടിച്ചു. ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനമാണ് നിലത്തിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു.

◾ഓറഞ്ചിനോളം വലുപ്പമുള്ള കിഡ്നി സ്റ്റോണ്‍. ലോകത്തെ ഏറ്റവും വലിയ കിഡ്നി സ്റ്റോണ്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ശ്രീലങ്കയിലെ സൈനിക ആശുപത്രിയിലാണ്. 13.372 സെന്റിമീറ്റര്‍ നീളവും 801 ഗ്രാം ഭാരവുമുള്ള കല്ല് 62 കാരനായ വിരമിച്ച സൈനികനില്‍ നിന്നാണ് നീക്കിയത്.


◾ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ. ഹൈബ്രിഡ് മോഡലില്‍ പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക.. നാല് മത്സരങ്ങള്‍ പാകിസ്താനിലും ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നടക്കും. പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈബ്രിഡ് മോഡലില്‍ ഏഷ്യാ കപ്പ് നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നേപ്പാള്‍ എന്നീ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.


◾കരിയറിലെ ഏറ്റവും വേഗതയേറിയ ഗോളുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി.  ഓസ്‌ട്രേലിയക്കെതിരായ സൗഹൃദമത്സരത്തിലെ 80-ാം സെക്കന്റിലാണ് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ താരം തന്റെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയത്. മത്സരത്തില്‍ ഓസ്ട്രേലിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്.


◾കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നുള്ള ആഭരണ കയറ്റുമതി 10.70 ശതമാനം ഇടിഞ്ഞ് 22,693.41 കോടി രൂപയായെന്ന് ജെം ആന്‍ഡ് ജുവലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മേയില്‍ കയറ്റുമതി 25,412.66 കോടി രൂപയായിരുന്നു. സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി മേയില്‍ 7.29 ശതമാനം വര്‍ധിച്ച് 5,705.32 കോടി രൂപയായി. മുന്‍വര്‍ഷം മേയില്‍ ഇത് 5,317.71 കോടി രൂപയായിരുന്നു. അതേസമയം, പോളിഷ് ചെയ്ത വജ്രത്തിന്റെ കയറ്റുമതി മുന്‍ വര്‍ഷത്തെ 16,156.04 കോടിയില്‍ നിന്ന് 12.17 ശതമാനം ഇടിഞ്ഞ് 14,190.28 കോടി രൂപയായി. പോളിഷ് ചെയ്ത ലാബ് ഗ്രോണ്‍ വജ്രത്തിന്റെ കയറ്റുമതി ഏപ്രില്‍-മേയ് കാലയളവില്‍ 20.57 ശതമാനം ഇടിഞ്ഞ് 1,985.83 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു മാസക്കാലയളവില്‍ കയറ്റുമതി 2,499.95 കോടി രൂപയായിരുന്നു. വെള്ളി ആഭരണങ്ങളുടെ കയറ്റുമതിയില്‍ ഏപ്രില്‍-മേയ് മാസത്തില്‍ 68.54 ശതമാനം ഇടിവുണ്ടായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനകാലയളവിലെ 3,78.88 കോടി രൂപയില്‍ 1,173.25 കോടി രൂപയായി.

◾പ്രഭാസ് ചിത്രം ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി  സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോ പുറത്തുവന്നു. ഇത് ട്വിറ്ററില്‍ വൈറല്‍ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റില്‍ വിരിച്ചിരിക്കുന്നത് ഫോട്ടോയില്‍ കാണാം. ഇത്തരത്തില്‍ എല്ലാ തിയറ്ററുകളിലും ഹനുമന്റെ ഫോട്ടോയോ വിഗ്രഹമോ റിസര്‍വ് ചെയ്ത സീറ്റില്‍ സ്ഥാപിക്കും എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാന്‍ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും സാന്നിധ്യമാകും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലും ഹനുമാന്‍ എത്തും എന്ന വിശ്വാസത്തിലാണ് ഇത്തരത്തില്‍ തിയറ്ററില്‍ ഒരു സീറ്റ് ഒഴിച്ചിടുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രഭാസ് രാമനായി എത്തുന്ന ആദിപുരുഷ് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തും.ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചി സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദര്‍ശനത്തിന് എത്തിക്കുന്നുണ്ട്. ഓം റാവത്ത് ആണ് സംവിധാനം. കൃതി സനോണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ രാവണനായി സെയ്ഫ് അലിഖാനും എത്തുന്നു.


◾'ഗീതാ ഗോവിന്ദം' എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു വിജയ് ദേവെരകൊണ്ട പ്രേക്ഷകരുടെ ഇഷ്ട നായകനായത്. പരശുറാം പെട്ല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും വിജയ് ദേവെരകൊണ്ട നായകനാകുകയാണ്. വിജയ് ദേവെരകൊണ്ട ചിത്രം കഴിഞ്ഞ ദിവസം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 'സീതാ രാമം' എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ എത്തിയ മൃണാള്‍ താക്കൂറാണ് നായിക. വിജയ് ദേവെരകൊണ്ട നായകനായി എത്താനുള്ള ചിത്രം 'ഖുഷി' ആണ്. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.


◾ഹീറോ മോട്ടോകോര്‍പ്പ് ഏറെ നാളായി കാത്തിരുന്ന പുതിയ എക്‌സ്ട്രീം 160ആര്‍ 4വി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.27 ലക്ഷം രൂപ വിലയുള്ള 2023 ഹീറോ എക്സ്ട്രീം 160ആര്‍ രാജ്യത്തെ ഏറ്റവും വേഗതയേറിയതും ഭാരം കുറഞ്ഞതുമായ 160 സിസി മോട്ടോര്‍സൈക്കിളാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ മോട്ടോര്‍സൈക്കിള്‍ ഓണ്‍ലൈനിലോ അംഗീകൃത ഹീറോ ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. ഡെലിവറികള്‍ ജൂലൈ രണ്ടാം വാരം മുതല്‍ ആരംഭിക്കും. 2023 എക്സ്ട്രീം 160ആര്‍ 4വി സ്റ്റാന്‍ഡേര്‍ഡ്, കണക്റ്റഡ്, പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 1,27,300 രൂപ, 1,32,800 രൂപ, 1,36,500 രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. 8500ആര്‍പിഎമ്മില്‍ 16.9പിഎസ് കരുത്തും 6600ആര്‍പിഎമ്മില്‍ 14.6എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള പുതിയ 163.2 സിസി, നാല് സ്ട്രോക്ക്, എയര്‍-കൂള്‍ഡ്, നാല്-വാല്‍വ് എഞ്ചിനാണ് പുതിയ എക്സ്ട്രീം  160ആര്‍ 4വിയ്ക്ക് കരുത്തേകുന്നത്.

◾പ്രകൃതിയുടെ ഏതോ ക്രൂരനിയമത്താല്‍, ഒരു പതിറ്റാണ്ടിന്റെ പീഡകളും ഉത്കണ്ഠകളും മാനസസംഘര്‍ഷങ്ങളും ഒത്തുചേര്‍ന്ന് ഒരു കഠിനരോഗത്തിന്റെ രൂപത്തില്‍ തന്റെ ജീവിതത്തെ ദുര്‍വ്വഹമാക്കുമ്പോഴും, അതില്‍ തളരാതെ, പിന്മാറാതെ ശരീരത്തെ മാത്രം രോഗത്തിനു വിട്ടുകൊടുത്തു കൊണ്ട് തന്റെ കാലത്തിനെ ഒരു ശസ്ത്രക്രിയയിലൂടെയെന്നവണ്ണം പരിശോധിക്കുന്ന ദൗത്യം സി.ആര്‍. പരമേശ്വരന്‍ ഈ കൃതിയില്‍ നിര്‍വ്വഹിക്കുന്നു. പ്രകൃതിനിയമം ഒരു മനസ്സിന്റെ ഉണര്‍ച്ചയാണ്; ഒരു കാലത്തിന്റെ സ്മാരകവുമാണ്. മലയാള നോവല്‍ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ പ്രകൃതിനിയമം. തീക്ഷ്ണമായ ഒരു രാഷ്ട്രീയകാലത്തിന്റെ ദുരിതപൂര്‍ണ്ണമായ സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ഈ നോവലിന് സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമായ പ്രസക്തിയുണ്ട്. 'പ്രകൃതിനിയമം'. സി.ആര്‍. പരമേശ്വരന്‍. മാതൃഭൂമി. വില 170 രൂപ.

◾കോവിഡ് ബാധിക്കപ്പെട്ടവരില്‍ പിന്നീടങ്ങോട്ട് കണ്ടേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പഠനങ്ങള്‍ പലതും പാതി വഴിയിലാണ്. ഇപ്പോഴിതാ കോവിഡ് തലച്ചോറിനെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പുതിയൊരു പഠനറിപ്പോര്‍ട്ടാണ്  ശ്രദ്ധ നേടുന്നത്. കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള 'റോട്ട്മാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്', 'സണ്ണിബ്രൂക്ക് ഹോസ്പിറ്റല്‍' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. കോവിഡ് 19 തലച്ചോറിന്റെ 'വൈറ്റ് മാറ്റര്‍' എന്നറിയപ്പെടുന്ന ഭാഗത്തെ ബാധിക്കാമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. സിഡിഐ (കോറലേറ്റഡ് ഡിഫ്യൂഷന്‍ ഇമേജിംഗ് ) എന്ന പുതിയ ഇമേംജിഗ് ടെക്നിക് ഉപയോഗിച്ചാണ് കൊവിഡ് രോഗികളുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റം ഗവേഷകര്‍ മനസിലാക്കിയിരിക്കുന്നത്. കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അല്സാണ്ടര്‍ വോംഗ് ആണ് സിഡിഐ ഇമേജിംഗ് ടെക്നിക്ക് വികസിപ്പിച്ചെടുത്തത്. തലച്ചോറിനെ കൂടുതല്‍ സൂക്ഷ്മമായും വ്യക്തമായും മനസിലാക്കുന്നതിന് പ്രയോജനപ്പെടുന്ന പരിശോധനാരീതിയാണിതെന്ന് പറയാം. നടക്കുമ്പോഴും നില്‍ക്കുമ്പോഴുമെല്ലാം ശരീരത്തിന്റെ ബാലന്‍സ് സൂക്ഷിക്കാനും, കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും, കാര്യങ്ങള്‍ മനസിലാക്കി അതിനോട് കൃത്യമായി പ്രതികരിക്കാനും, പ്രശ്ന പരിഹാരത്തിനുമെല്ലാം നമ്മെ സഹായിക്കുന്നത് തലച്ചോറിലെ 'വൈറ്റ് മാറ്റര്‍' എന്നറിയപ്പെടുന്ന ഭാഗമാണ്. ഇത് ബാധിക്കപ്പെടുന്നത് സ്വാഭാവികമായും ഇത്രയും കാര്യങ്ങളെയെങ്കിലും പ്രശ്നത്തിലാക്കും. 


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.