Click to learn more 👇

തനിക്ക് തോന്നുന്ന സ്ഥലമെല്ലാം മൃതദേഹമുണ്ടെന്ന് പറഞ്ഞ് ചൂണ്ടിക്കാണിച്ച അഫ്‌സാന; പറഞ്ഞിടത്തെല്ലാം കുഴിച്ച്‌ അവശരായി പൊലീസ്; മൊഴിയില്‍ 'കൊലപാതക കുറ്റം' വരണമെങ്കില്‍ മൃതദേഹം കണ്ടെത്തണം; നൗഷാദിന് സംഭവിച്ചത് എന്ത്?


 പത്തനംതിട്ട: പത്തനംതിട്ട പരുത്തിപ്പാറയില്‍ നിന്ന് ഒന്നരവര്‍ഷം മുൻപ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്കൊരുങ്ങി പൊലീസ്.

അറസ്റ്റിലായ ഭാര്യ അഫ്സാന, താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും മൃതദേഹം എവിടെ എന്ന കാര്യത്തില്‍ പൊലീസിനെ കബളിപ്പിക്കുന്ന മൊഴികളാണ് നല്‍കിയത്. ഇവര്‍ താമസിച്ച വാടക വീട്ടില്‍ ഇന്നലെ മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. റിമാൻഡിലുള്ള അഫ്സാനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. തെളിവ് നശിപ്പിക്കല്‍, പൊലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയില്‍ ഒന്നര വര്‍ഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെയാണ് ഭാര്യ അറസ്റ്റിലാകുന്നത്.

കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ അഫ്സാനയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പരസ്പര വിരുദ്ധമായ മൊഴികളിലൂടെ മണിക്കൂറുകളോളമാണ് അഫ്സാന ഇന്നലെ പൊലീസിനെ വട്ടംചുറ്റിച്ചത്. ദൃശ്യം മോഡല്‍ കൊലപാതകം എന്ന് പൊലീസുകാര്‍ പറയുന്നുണ്ടെങ്കിലും ഒരു തുമ്ബും കിട്ടാത്ത കേസില്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയാണ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെയാണ് അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കണ്ടെത്താൻ വൻ സന്നാഹത്തോടെ പൊലീസ് ഇറങ്ങി. നൗഷാദിനെ കാണാതായെന്ന് പറയപ്പെടുന്ന പറക്കോട് പരുത്തിപ്പാറയിലെ വീട്ടിലും പരിസരത്തും പൊലീസ് പരിശോധന നടത്തി.

പള്ളി സെമിത്തേരിയില്‍ മൃതദേഹം ഉണ്ടെന്നാണ് അഫ്സാന ആദ്യം പറഞ്ഞത്. പൊലീസ് പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. വാടക വീടിന്‍റെ സെപ്റ്റിക് ടാങ്ക് വരെ ഇളക്കി നോക്കി. അവിടെ നിന്നും ഒന്നും കിട്ടിയില്ല. പിന്നീട് മുറിക്കുള്ളില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടിയെന്നായി അഫ്സാന. തറ കുത്തി പൊളിച്ച്‌ പൊലീസ് നോക്കി. അവിടെയും മൃതദേഹം ഇല്ല. പിന്നീട് അഫ്സാന പൊലീസിനെ പറമ്ബിലാകെ ഓടിച്ചു. കുഴി എടുത്ത് മടുത്ത പൊലീസ് സംഘം ഒടുവില്‍ പണി മതിയാക്കി. മൃതദേഹം തേടി പൊലീസ് വീടും പരിസരവും അരിച്ചു പെറുക്കുമ്ബോള്‍ നാട്ടുകാരും ഒപ്പം കൂടിയിരുന്നു. കാത്തുനിന്ന് മടുത്തവര്‍ സത്യത്തില്‍ നൗഷാദിനെ അഫ്സാന കൊലപ്പെടുത്തിയോ? ഇനി നാളെ അയാള്‍ ജീവനോടെ തിരികെ വരുമോ എന്ന് വരെ ചോദിച്ചു തുടങ്ങി. ഇതോടെ പൊലീസ് അധ്വാനം അവസാനിപ്പിച്ചു. അഫ്സാനയുമായി മടങ്ങി പോയി. അഫ്സാനയെ ഇനി കൂടുതല്‍ ചോദ്യം ചെയ്ത ശേഷം വീണ്ടും പരിശോധനയ്ക്ക് ഇറങ്ങാനാണ് പൊലീസിന്‍റെ തീരുമാനം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.