നടൻ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് മകളും നടിയുമായ അര്‍ഥന. വിജയകുമാര്‍ വീട്ടിലേക്ക് മതില്‍ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അര്‍ഥന ഇക്കാര്യം അറിയിച്ചത്.
സഹായത്തിനായി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് പോസ്റ്റിടുന്നതെന്നും നടി കുറിച്ചു.
നടൻ വിജയകുമാറും തന്റെ അമ്മയും നിയമപരമായി വിവാഹമോചനം നേടിയവരാണെന്ന് അര്‍ഥന പറഞ്ഞു. അമ്മയ്ക്കും സഹോദരിക്കും 85 വയസുള്ള അമ്മൂമ്മയ്ക്കുമൊപ്പം മാതൃവീട്ടിലാണ് താമസിക്കുന്നത്. വീട്ടില്‍ ഇതിനുമുമ്ബും അതിക്രമിച്ച് കയറിയതിന് വിജയകുമാറിനെതിരെ കേസ് നല്‍കിയിട്ടുണ്ടെന്ന് അര്‍ഥന ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ നടൻ വാതില്‍ പൂട്ടിയിരുന്നതിനാല്‍ ജനലിലൂടെയാണ് ഭീഷണി മുഴക്കിയത്. തന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തോട് സംസാരിച്ചു. എന്നാല്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തുമെന്നും ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും അര്‍ത്ഥന പറഞ്ഞു.
താൻ പറയുന്ന സിനിമകളില്‍ മാത്രമെ അഭിനയിക്കാവു എന്ന വിജയകുമാര്‍ ആവശ്യപ്പെട്ടു. അയാള്‍ ജനലില്‍ മുട്ടിവിളിച്ചുകൊണ്ടിരുന്നു. എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാള്‍ ആരോപിച്ചു. ഞാൻ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും അയാള്‍ ചീത്ത പറഞ്ഞു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും നുഴഞ്ഞുകയറുന്നതിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും, എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും അമ്മയും ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്ത ഒരു കേസ് കോടതിയില്‍ നടക്കുമ്ബോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.
ഞാൻ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിന് മാത്രമാണ്. അഭിനയം എപ്പോഴും എന്റെ അഭിനിവേശമാണ്. എന്റെ ആരോഗ്യം എന്നെ അനുവദിക്കുന്നിടത്തോളം ഞാൻ അഭിനയിക്കുന്നത് തുടരും. ഞാൻ ഒരു മലയാള സിനിമയില്‍ അഭിനയിക്കുമ്ബോള്‍ എന്നെ അഭിനയിക്കുന്നതില്‍ നിന്ന് തടയാൻ അദ്ദേഹം കേസ് കൊടുത്തു. ഞാൻ ഷൈലോക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴും അദ്ദേഹം ഒരു കേസ് ഫയല്‍ ചെയ്തു. സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയില്‍ അഭിനയിച്ചതെന്ന് വ്യക്തമാക്കി നിയമപരമായ രേഖയില്‍ ഒപ്പിട്ടുകൊടുത്തു. അര്‍ഥന ചൂണ്ടിക്കാട്ടി.
കൂടുതല്‍ എഴുതാനുണ്ട് എന്നാല്‍ അടിക്കുറിപ്പിന് അനുവദിച്ചിട്ടുള്ള പദ പരിധി തന്നെ അനുവദിക്കുന്നില്ല. തന്റെ അമ്മയ്ക്ക് നല്‍കാനുള്ള പണവും സ്വര്‍ണവും തിരിച്ചുപിടിക്കാൻ ഞങ്ങള്‍ ഫയല്‍ ചെയ്ത കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ടെന്നുപറഞ്ഞുകൊണ്ടാണ് അര്‍ഥന കുറിപ്പ് അവസാനിപ്പിക്കുന്നത്.