തങ്ങളെ നഗ്നരാക്കി വലിച്ചിഴച്ച മെയ്തി ജനക്കൂട്ടം തങ്ങളുടെ ഗ്രാമം ആക്രമിച്ച് വീടുകള്‍ അഗ്നിക്കിരയാക്കുകയും വളര്‍ത്തുമൃഗങ്ങളെ മോഷ്ടിക്കുകയും ചെയ്തതായി പീഡനത്തിനിരയായി 40 കാരിയുടെ വെളിപ്പെടുത്തല്‍.
വൈറലായ വീഡിയോയിലെ കൗമാരക്കാരിയാണ് ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരയായതെന്നും ഇവരുടെ സഹോദരനെയും പിതാവിനെയും ജനക്കൂട്ടം കൊന്നുകളഞ്ഞതായും പറഞ്ഞു.
ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന 40 കാരിയുടെ തുറന്നുപറച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ദി പ്രിന്റാണ്. മലമുകളിലുള്ള കൂകി ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറിയ മെയ്തിജനക്കൂട്ടം അവിടം അഗ്നിക്കിരിയാക്കിയിരുന്നു. വീടുകള്‍ കത്തിച്ച ശേഷം തിരിച്ചുപോകുമ്ബോള്‍ തങ്ങളുടെ പന്നികളെയും പശുവിനെയും ആടിനെയുമെല്ലാം കൊണ്ടുപോയി.
മെയ് 4 ന് കോംഗ്‌കോക്പി ജില്ലയിലെ തങ്ങളുടെ മലയോരഗ്രാമം കലാപത്തിന് ഇരയാകുമ്ബോള്‍ തങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം കാട്ടിലേക്ക് ഓടി. ഇതിനിടയില്‍ സംഘടിച്ച് തങ്ങളുടെ ഗ്രാമത്തില്‍ അതിക്രമിച്ച് കയറിയ മെയ്തി ജനക്കൂട്ടം വീടുകള്‍ അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കാനും തുടങ്ങി. കാട്ടിലൂടെയാണ് രക്ഷപ്പെട്ടതിന് പിന്നാലെ വെറും 40 മിനിറ്റ് നടന്നാല്‍ എത്തിച്ചേരാവുന്ന നാഗാ ഗ്രാമത്തിലേക്ക് നാലു മക്കളെയും അയച്ചു.
ഗ്രാമത്തില്‍ നിന്നും അവസാനം രക്ഷപ്പെട്ട സംഘത്തിലായിരുന്നു 40 കാരിയും ഭര്‍ത്താവും. മറ്റ് എട്ടുപേര്‍ക്കൊപ്പം കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ മെയ്തി ജനക്കൂട്ടം കണ്ടുപിടിച്ചു.
തെരുവ്‌നായ്ക്കള്‍ വന്നതാണ് തങ്ങളെ കണ്ടുപിടിക്കാന്‍ കാരണമായത്. അവ ഞങ്ങളെ നോക്കി കുരച്ചതോടെ ആള്‍ക്കാര്‍ കണ്ടുപിടിച്ച് പിടിച്ചുകൊണ്ടുപോയെന്ന് 40 കാരിയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പെണ്‍കുട്ടിയുടെ പിതാവിനെയും സഹോദരനെയും ഇതിനിടയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി ഓടയില്‍ തള്ളിയിരുന്നു. അതിന് ശേഷമാണ് ജനക്കൂട്ടം സ്ത്രീകള്‍ക്ക് നേരെ തിരിഞ്ഞത്. വസ്ത്രമെല്ലാം അഴിച്ചുമാറ്റി നെല്‍പ്പാടത്തിലൂടെ വലിച്ചിഴച്ചു. രണ്ടു ഗ്രൂപ്പായി ജനക്കൂട്ടം രണ്ടു സ്ത്രീകള്‍ക്കും ചുറ്റിലും നിന്നു. താന്‍ മാതാവാണെന്നും വെറുതേ വിടണമെന്നും യാചിച്ചു. അങ്ങിനെ പറഞ്ഞാല്‍ അവര്‍ വിടുമെന്ന് കരുതിയാണ് അങ്ങിനെ പറഞ്ഞ് യാചിച്ചത്. എന്നാല്‍ ആരുടേയും മനസ്സലിഞ്ഞില്ല.
ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ 20 വയസ്സുള്ള പെണ്‍കുട്ടിക്ക് ചുറ്റുമായിരുന്നു. ഏതാനും മീറ്റര്‍ അകലെ അവള്‍ കിടപ്പുണ്ടായിരുന്നു. അവളുടെ അലര്‍ച്ചയും ആര്‍ക്കാണ് ബലാത്സംഗം ചെയ്യേണ്ടത് എന്ന പുരുഷന്മാര്‍ വിളിച്ചു ചോദിക്കുന്നതും കേള്‍ക്കാമായിരുന്നെന്നും പ്രായമായ സ്ത്രീയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് മുഖപരിചയമുള്ള അനേകം പേര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഉണ്ടായിരുന്നു. തങ്ങളെ വിടാന്‍ അവരോട് യാചിച്ചു. ഇവരില്‍ ചിലര്‍ തങ്ങളുടെ അടുത്ത ഗ്രാമത്തിലുള്ളവരായിരുന്നു.
സ്ത്രീകള്‍ക്ക് നേരെയുള്ള ജനക്കൂട്ടത്തിന്റെ പരാക്രമം ഏകദേശം രണ്ടു മണിക്കൂറോളമാണ് നീണ്ടു നിന്നത്. അതിന്‌ശേഷം ഇരുവരേയും വസ്ത്രം കിടക്കുന്ന സ്ഥലത്തേക്ക് തിരിച്ചുകൊണ്ടുപോകുകയും ചെയ്തു.
ഇതിനിടയില്‍ പിതാവും സഹോദരനും മരിച്ചുകിടക്കുന്നത് കണ്ട് യുവതി ബോധംകെട്ടുവീണു. ചിലര്‍ വന്ന തങ്ങളോട് പെട്ടെന്ന് പൊയ്‌ക്കൊള്ളാനും അല്ലെങ്കില്‍ അവര്‍ കൊല്ലുമെന്നും പറഞ്ഞു. ചിലര്‍ അവിടേയ്ക്ക് വന്ന് അവരുടെ ടി ഷര്‍ട്ടുകള്‍ യുവതികള്‍ക്ക് ഇട്ടുകൊടുത്തു. എന്നാല്‍ അതും ചിലര്‍ പെട്ടെന്ന് തട്ടിയെടുത്തു. തുടര്‍ന്ന് യുവതികള്‍ തങ്ങളുടെ ഷാളും മറ്റുമെടുത്ത് കാട്ടിലേക്കുള്ള പാതയിലൂടെ നടന്നു തങ്ങളുടെ ഗ്രാമത്തിലേക്ക് പോയപ്പോഴാണ് ജനക്കൂട്ടം വിട്ടത്.
ഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷം സ്ത്രീകള്‍ കലാപമുഖത്ത് നിന്നും രക്ഷപ്പെടുന്ന സംഘത്തോടൊപ്പം ചേര്‍ന്ന് കാട്ടിലൂടെ നടന്ന് നാഗാ ഗ്രാമങ്ങളില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും ആസാം റൈഫിള്‍സിന്റെ സഹായത്തോടെ ചുരാചാന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്കും പോയി. ഈ രണ്ടു സ്ത്രീകളും ഇതുവരെ ആശുപത്രിയില്‍ ചികിത്സയ്‌ക്കോ വൈദ്യ പരിശോധനയ്‌ക്കോ പോയിട്ടില്ല.