Click to learn more 👇

മലയാളത്തിന്റെ മഹാസാഹിത്യകാരൻ എം ടി വിടവാങ്ങുമ്ബോള്‍


 

ഏഴു പതിറ്റാണ്ടിലധികമായി മലയാളിയുടെ വായനയെയും കാഴ്ചകളെയും കീഴടക്കിയ അത്ഭുത പ്രതിഭ എം ടി വാസുദേവൻ നായർ വിടവാങ്ങി, 

ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാന്‍ സാധിക്കുമായിരുന്നു. ഇന്നലെ  കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു. എംടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു.


കഥകള്‍, നോവലുകള്‍, തിരക്കഥകള്‍, സിനിമകള്‍ എന്ന് തുടങ്ങി ഒരുപാട് ഒരുപാട് രചനകളാണ് ആ തൂലികത്തുമ്ബില്‍ നിന്നും വാർന്നുവീണത്.

കേവലമായി കഥ പറയുകയായിരുന്നില്ല എം.ടി തന്റെ രചനകളില്‍. ഒരു ദേശത്തിൻറെ സംസ്കാരവും ജീവിതവും വിശ്വാസവും ആചാരങ്ങളും എല്ലാം എം ടി രചനകളില്‍ പ്രബലമായി നിന്നു.

വള്ളുവനാടൻ സംസ്കൃതി അത്രമേല്‍ ജനകീയമാക്കി മാറ്റിയതില്‍ എം ടി എന്ന പ്രതിഭയുടെ പങ്ക് വലുതാണ്. ഒരുപക്ഷേ മലയാള സാഹിത്യത്തില്‍ അല്ലെങ്കില്‍ ഇന്ത്യൻ സാഹിത്യത്തില്‍ എം ടി മുൻപോട്ടു വെച്ച ചിന്തകള്‍ മറ്റൊരു എഴുത്തുകാരനും വയ്ക്കാൻ കഴിയാതെ പോയ ആലോചനകള്‍ ആയിരുന്നു എന്നുള്ളത് ഏറെ പ്രസക്തമാണ്. 


പഞ്ചപാണ്ഡവരും പാഞ്ചാലിയും ഏറെ പരിചിതമായ പ്രമേയമാണ് എന്നിരുന്നാലും എപ്പോഴും രണ്ടാമതായി പോകുന്നവന്റെ ഹൃദയവ്യഥകളെ വേറൊരു രീതിയില്‍ അവതരിപ്പിക്കാം എന്ന് രണ്ടാമൂഴത്തിലൂടെ എം ടി തെളിയിച്ചു. സമാനമായ രീതിയില്‍ തന്നെയാണ് പരിശുദ്ധനായ ചതിയൻ ചന്തു എന്ന സങ്കല്‍പം. വടക്കൻ പാട്ടിലെ ചതിയൻ ചന്തുവിനെ മറ്റൊരു ഏടിനെയാണ് എം ടി വരച്ചു കാണിച്ചത് ചതിയൻ എന്നും തെമ്മാടി എന്നും കുറ്റപ്പെടുത്തുന്ന ചന്തു എങ്ങനെയാണ് അങ്ങനെ ഒരു പേര് വീണുകിട്ടിയത്, അയാളുടെ മനോനിലകള്‍ എന്തൊക്കെയായിരുന്നു എന്നുള്ളതിന്റെ ആവിഷ്കാരമായിരുന്നു വടക്കൻ വീരഗാഥ. രാമായണത്തിലെ ഊർമ്മിള എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച്‌ ചില ആലോചനകള്‍ നടത്തുന്നു എന്നും അത് എന്നെങ്കിലും എഴുതി പൂർത്തിയാക്കണമെന്നും എംടി ആഗ്രഹിച്ചിരുന്നു (അവലംബം :പഴയ ഒരു അഭിമുഖം)


ഒരുപക്ഷേ മലയാളത്തിന്റെ മഹാനടന്മാർക്ക് എല്ലാം തന്നെ ഏറ്റവും മികച്ച തിരക്കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചത് എംടി ആയിരുന്നു. മലയാള സിനിമയിലെ ഭാവുകത്വത്തെ പരിണാമവല്‍ക്കരിച്ചതില്‍ ഒരു പങ്കു വധിച്ചതും എംടി ആയിരുന്നു. സ്വയംവരം തുടങ്ങിവെച്ച വിപ്ലവകരമായ ചലച്ചിത്രോദ്യമത്തില്‍ എംടി പങ്കാളിയായത് നിർമാല്യം എന്ന് പറയുന്ന വിപ്ലവകരമായ സിനിമ അവതരിപ്പിച്ചുകൊണ്ട് കൂടിയാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം സിനിമയിലെയും സാഹിത്യത്തിലെയും ഒരു കാലഘട്ടമാണ് ഇവിടെ അവസാനിക്കുന്നത് എങ്കിലും അവശേഷിപ്പിച്ചു പോയ ഓർമ്മകളും രചനകളും കൃതികളും ഒക്കെയും കാലാതീതമായി നിലകൊള്ളുക തന്നെ ചെയ്യും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക