യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളില്‍ നിന്ന് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്കേറ്റത് ക്രൂരമർദ്ദനം.
കോളേജിലെ യൂണിയൻ റൂമില്‍ വിളിച്ച് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. രണ്ടാംവർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയായ പൂവച്ചല്‍ പെരുങ്കുഴി കൊണ്ണിയൂർ ചക്കിപ്പാറ, മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനും സുഹൃത്ത് അഫ്സലിനുമാണ് മർദ്ദനമേറ്റത്.
'വൈകല്യത്തിന്റെ പേരിലും അവരേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതിനും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. കൊടികെട്ടാനും മരത്തില്‍ കേറാനും ഡെസ്‌ക് പിടിച്ചിടാനും ഉള്‍പ്പെടെ അവർ പറയുമ്ബോള്‍ കഴിയില്ല, കാല് വയ്യാത്തതാണെന്ന് ഞാൻ പറയുമായിരുന്നു. അങ്ങനെ പറയുമ്ബോള്‍ കളിയാക്കുകയും മാതാപിതാക്കളെ അടക്കം ചീത്ത വിളിക്കുകയും ചെയ്യും.
ഇത് നാലാമത്തെ തവണയാണ് റൂമില്‍ കൊണ്ടുപോയി അടിക്കുന്നത്. പിടിച്ചുവലിച്ച് കൊണ്ടുപോവുകയായിരുന്നു. കൂട്ടുകാരനെ പുറത്തിറക്കിയിട്ട് എന്നെ അകത്തുകയറ്റി. മുഖത്ത് അടിച്ചു, നെഞ്ചില്‍ ഇടിച്ചു. കമ്ബികൊണ്ട് കാലില്‍ അടിച്ചു. തലയില്‍ അടിച്ചു. ഷൂസിട്ട് കാലില്‍ ചവിട്ടി. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും അടക്കമാണ് മർദ്ദിച്ചത്' അനസ് വ്യക്തമാക്കുന്നു. കാട്ടാക്കട സ്വദേശിയായ അനസും ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്.
വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ഫിലോസഫി മൂന്നാംവർഷ വിദ്യാർത്ഥി ജമല്‍ചന്ദ്, മൂന്നാംവർഷ ഹിസ്റ്ററി വിദ്യാർത്ഥി മിഥുൻ, മൂന്നാംവർഷ ബോട്ടണി വിദ്യാർത്ഥി അലൻ ജമാല്‍, രണ്ടാംവർഷ സുവോളജി വിദ്യാർത്ഥി വിധു ഉദയ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
അതേസമയം, എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെങ്കിലും തുടർനടപടികളിലേയ്ക്ക് പൊലീസ് കടന്നിട്ടില്ല. മഹസർ ഉള്‍പ്പെടെ തയ്യാറാക്കാൻ പ്രിൻസിപ്പളിന്റെ അനുമതി ആവശ്യമാണ്. അനുമതി ഇന്ന് ലഭിക്കുകയേ ഉള്ളൂ. അതിനുശേഷമേ യൂണിറ്റ് റൂമില്‍ കയറി മഹസർ തയ്യാറാക്കാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു. ഇതിനിടെ അനസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന് കാട്ടി എസ്.എഫ്.ഐ പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ല.
തിങ്കളാഴ്ച വൈകിട്ട് 3.30തോടെയായിരുന്നു സംഭവം. യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ മുറിയിലേക്ക് കൊണ്ടുപോയി മുഹമ്മദ് അനസിനെ മർദ്ദിക്കുകയായിരുന്നു. 'നാട്ടില്‍ പാർട്ടി പ്രവർത്തനം നടത്തുന്ന നിനക്ക് ഞങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കാനെന്താണ് കുഴപ്പം"എന്ന് ചോദിച്ച് തെറിവിളികളോടെയായിരുന്നു അക്രമം. ഇനി നീ കോളേജില്‍ പഠിക്കുന്നത് കാണണമെന്നും അക്രമികള്‍ ഭീഷണിമുഴക്കിയിരുന്നു.