ഇടത് സഹയാത്രികനായിരുന്ന നിലമ്ബൂർ എം.എല്‍.എ പി.വി.അൻവർ കോണ്‍ഗ്രസില്‍ ചേരാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി വിവരം.
സംസ്ഥാനത്തെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി ചർച്ചകള്‍ നടത്തി.
എല്‍.ഡി.എഫ് വിട്ട ശേഷം ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടികളില്‍ ചേരാനുള്ള നീക്കങ്ങള്‍ നടത്തിയ അൻവർ ഏറ്റവും ഒടുവിലായി തന്റെ പഴയ പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കമാണ് നടത്തിവരുന്നത്.
എന്നാല്‍ ഈ നീക്കത്തെ എതിർത്തിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് നിർണായകമാകും. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ അടക്കമുള്ളവരുമായി അൻവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. അൻവറിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതില്‍ തെറ്റില്ലെന്ന് നേരത്തെ വി.ടി.ബല്‍റാം അടക്കമുള്ള നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. അൻവറിനെ യു.ഡി.എഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യങ്ങളും പുതിയ ചർച്ചകളും ഈ നിലപാടില്‍ മാറ്റമുണ്ടായേക്കാം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടത് സർക്കാറിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് എല്‍.ഡി.എഫിന്റെ ഭാഗമായിരുന്ന സ്വതന്ത്ര എം.എല്‍.എ പി.വി. അൻവർ പുറത്തായത്.
ഇടതുപാളയം വിട്ടതോടെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന സംവിധാനം രൂപവല്‍കരിച്ചാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നത്.
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അൻവർ ശക്തിപ്രകടനത്തിന് ശ്രമം നടത്തിയിരുന്നു. വയനാടും പാലക്കാടും യു.ഡി.എഫിന് പിന്തുണയും നല്‍കിയിരുന്നു. ചേലക്കരയില്‍ കെ.പി.സി.സി മുൻ സെക്രട്ടറി എൻ.കെ സുധീറിനെ സ്വതന്ത്ര സ്ഥാനാർഥിയായി മല്‍സരിപ്പിച്ചു. നാലായിരത്തോളം വോട്ടുകളും സുധീർ സ്വന്തമാക്കിയിരുന്നു.