ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്രഷർ കുക്കറിലിട്ട് പാചകം ചെയ്ത ഭർത്താവ് അറസ്റ്റില്‍.
36കാരിയായ വെങ്കട്ട മാധവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശിയായ ഗുരു മൂർത്തിയാണ്(45) അറസ്റ്റിലായത്.
കൊലപാതകം മറച്ചു വയ്ക്കുന്നതിനുവേണ്ടിയാണ് ഇയാള്‍ ഭാര്യയെ കഷ്ണങ്ങളാക്കി പാചകം ചെയ്തത്. ദിവസങ്ങള്‍ക്ക് മുൻപ് ഗുരു മൂർത്തി, ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് സത്യം പുറത്തുവന്നത്.
ജനുവരി 16 മുതലാണ് വെങ്കട്ട മാധവിയെ കാണാതായത്. അന്വേഷണത്തിനിടയില്‍ സംശയം തോന്നിയതോടെയാണ് ഗുരു മൂർത്തിയെ പൊലീസ് ചോദ്യം ചെയ്തത്. ഒടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മാധവിയെ കൊലപ്പെടുത്തിയ രീതിയും തെളിവുകള്‍
നശിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഗുരു മൂർത്തി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, കൊലപാതകം ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ചുളള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
ശുചിമുറിയില്‍ വച്ചാണ് ഗുരു മൂർത്തി ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത്. തുടർന്ന് പ്രഷർ കുക്കറില്‍ പാചകം ചെയ്യുകയായിരുന്നു. ഈ കഷ്ണങ്ങളില്‍ നിന്ന് ഇയാള്‍ അസ്ഥികള്‍ വേർപെടുത്തി. ശേഷം വീണ്ടും ഒരു കീടനാശിനി ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ വീണ്ടും പാചകം ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ നിരവധി തവണ ഇയാള്‍ മാംസവും അസ്ഥികളും പാചകം ചെയ്തു. ശേഷം ഇവ കവറിലാക്കി മീർപേട്ട് തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.
സൈനികനായിരുന്ന ഇയാള്‍ നിലവില്‍ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനയാണ് ജോലി ചെയ്യുന്നത്. ഗുരു മൂർത്തിക്കും മാധവിക്കും ഒരു മകനും മകളും ഉണ്ട്. ഇരുവരും തമ്മില്‍ പല കാര്യങ്ങള്‍ക്കും നിരന്തരമായി വഴക്കിടാറുണ്ടെന്നാണ് വിവരം.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.