ചുട്ടുപൊള്ളുന്ന ചൂടില്‍ പഴം വിപണി സജീവമായെങ്കിലും അല്പം കരുതലെടുക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന പഴങ്ങളാണ് പലയിടത്തും വില്‍ക്കുന്നതെന്നാണ് ആക്ഷേപം.


അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. മൂപ്പെത്തും മുൻപ് പറിച്ചെടുത്ത പഴവർഗങ്ങളാണിവ. തോട്ടങ്ങളില്‍ വച്ച്‌ തന്നെ കീടനാശിനികള്‍ തളിച്ചെത്തുന്ന പഴങ്ങള്‍ വേഗം നശിച്ചുപോകാതെയിരിക്കുന്നതിന് മരുന്നുകളും കുത്തിവയ്ക്കുന്നുണ്ട്. മാമ്ബഴം, ഓറഞ്ച്, തണ്ണിമത്തൻ, പേരക്ക, മുന്തിരി, സപ്പോർട്ട തുടങ്ങിയ പഴങ്ങളിലാണ് രാസപദാർത്ഥങ്ങള്‍ ചേർക്കുന്നത്. 


ആപ്പിളുകള്‍ക്ക് മിഴിവേകാൻ തൊലിയില്‍ മെഴുക് അടക്കമുള്ളവ ഉപയോഗിക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ജില്ലയിലെ വിവിധയിടങ്ങളില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോര കച്ചവടക്കാർ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. വഴിയോരങ്ങളില്‍ നേരത്തെ ജ്യൂസാക്കി ഫ്രീസറില്‍ വച്ച്‌ വില്‍ക്കുന്നവയാണ് കൂടുതല്‍ അപകടകാരി. ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം, സാമഗ്രികള്‍, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി, എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നില്ല.


വേനലില്‍ ഏവരും ആസ്വദിച്ച്‌ കഴിക്കുന്ന ഒന്നാണ് തണ്ണിമത്തൻ ജ്യൂസ്. പക്ഷേ രുചി വർദ്ധിപ്പിക്കാനായി 'സൂപ്പർ ഗ്ലോ' എന്ന രാസവസ്തു ചേർക്കുന്നതായാണ് റിപ്പോർട്ട്. ഇതുകൂടാതെ മധുരവും രുചിയും കൂട്ടാൻ സാക്രിൻ, ഡെല്‍സിൻ എന്നീ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. പഞ്ചസാരയെക്കാല്‍ ഇരട്ടി മധുരവും അല്പം ലഹരിയും ഇതിനുണ്ടാകും. പൊടിരൂപത്തില്‍ ലഭ്യമാകുന്ന ഇവ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. മാംഗ്ലൂരാണ് പ്രധാന വിപണന കേന്ദ്രം. കഴിഞ്ഞവർഷങ്ങളില്‍ ജില്ലയില്‍ തണ്ണിമത്തൻ വാങ്ങിക്കഴിച്ച്‌ ചിലർക്ക് വയറിളക്കവും മറ്റും റിപ്പോർട്ട് ചെയ്തിരുന്നു.


''രാസപദാർത്ഥങ്ങള്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് മൂലം മനുഷ്യന്റെ ദഹന പ്രക്രിയയില്‍ തകരാർ സംഭവിക്കുന്നതിനും ഇടയാക്കുന്നു. വയറിളക്കം, ഛർദ്ദി അടക്കമുള്ളവയും പിടിപെടാൻ സാദ്ധ്യതയേറെയാണ്. ചിലരില്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക