ബസ് കാത്തുനില്‍ക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയില്‍ കൊല്ലപ്പെട്ടു. 22കാരിയായ ഹർസിമ്രത് രണ്‍ധാവയാണ് കൊല്ലപ്പെട്ടത്.
കാറിലെത്തിയ അജ്ഞാതരില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ഹാമില്‍ടണ്‍ പൊലീസ് അറിയിച്ചു.
രണ്ട് വാഹനങ്ങളിലെത്തിയ സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പില്‍ ഹർസിമ്രത്തിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. വെടിയുണ്ടയുടെ ദിശമാറി ഹർസിമ്രതിന്റെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നു. ഇതോടെ ആക്രമികള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനുളള ശ്രമം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
'യുവതിയുടെ കുടുംബവുമായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുണ്ട്. ഈ വിഷമഘട്ടത്തില്‍ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണ്. പ്രതികളെ ഉടൻ പിടികൂടും'- പൊലീസ് കൂട്ടിച്ചേർത്തു.
കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ ഇന്ത്യൻ പൗരൻമാർ കൊല്ലപ്പെടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഏപ്രില്‍ 11ന് കാനഡയില്‍ മലയാളി യുവാവിനെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് (39)മരിച്ചത്. ഈ മാസം അഞ്ച് മുതല്‍ ഫിന്റോയെ കാണാതായിരുന്നു. ജിപിഎസ് സംവിധാനമുള്ള വാഹനം ഉള്‍പ്പെടെയാണ് കാണാതായത്. ഫിന്റോ ആന്റണി കാനഡയില്‍ 12 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പൊലീസാണ് റിപ്പോർട്ട് ചെയ്തത്. ദിവസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.