വ്യോമസേന ഉദ്യോഗസ്ഥരായ ദമ്ബതിമാർക്ക് നേരെ ബെംഗളൂരുവില്‍ ആക്രമണം. വ്യോമസേന വിങ് കമാൻഡർ ബോസ്, അദ്ദേഹത്തിന്റെ ഭാര്യയും സ്ക്വാഡ്രണ്‍ ലീഡറുമായ മധുമിത എന്നിവർക്കാണ് നഗരമധ്യത്തില്‍ ആക്രമണം നേരിടേണ്ടി വന്നത്.
ഇരുവരും ഡിആർഡിഒ കോളനിയിലെ വസതിയില്‍നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് സംഭവം.
ഇവർ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ഒരു ബൈക്കിലെത്തിയ ആള്‍ പെട്ടെന്ന് ഇവരെ മറികടന്ന് മുന്നിലെത്തി വാഹനം തടഞ്ഞുനിർത്തി. കന്നഡയില്‍ അസഭ്യം പറയുകയും മധുമിതയെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. വാഹനത്തിലെ ഡിആർഡിഒ സ്റ്റിക്കർ കണ്ടതോടെ അയാള്‍ അതും പറഞ്ഞ് അധിക്ഷേപം തുടർന്നു. ഇതോടെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ തന്നെ ബൈക്കിലെത്തിയ ആള്‍ ബൈക്കിന്റെ കീ ഉപയോഗിച്ച് മുഖത്ത് ഇടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു എന്നാണ് വിങ് കമാൻഡർ ബോസ് പറയുന്നത്.
അത് ചോദ്യം ചെയ്ത സമയത്ത് കൂടുതല്‍ ആളുകള്‍ തടിച്ചുകൂടുകയും അവർ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. ഇതിനിടെയില്‍ അയാള്‍ ഒരു കല്ലെടുത്ത് വാഹനത്തിലിടിക്കാൻ ശ്രമിക്കുകയും പിന്നാലെ അതുപയോഗിച്ച് തന്റെ തലയില്‍ ഇടിക്കുകയും ചെയ്തുവെന്നും ബോസ് പറയുന്നു. ഇതോടെ ഭാര്യ മധുമിത കാർ ഡ്രൈവ് ചെയ്ത് ഇവിടെനിന്നു പുറത്തുകടന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ബോസ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ വ്യോമസേനയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുകയാണ് എന്ന് പോലീസ് പറയുന്നു. ഇരുവർക്കുമെതിരെ ആക്രമണമുണ്ടാകാൻ കാരണമെന്താണ് എന്നത് വ്യക്തമല്ല. എങ്കിലും വീഡിയോയില്‍ കണ്ട ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക പരാതി ലഭിച്ചില്ലെങ്കിലും എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്.