മൂന്ന് സഹോദരിമാരുടെ എഐ ഉപയോഗിച്ച് നിർമ്മിച്ച നഗ്നചിത്രങ്ങള്‍ സഹോദരനെ കാട്ടി ബ്ലാക്ക്മെയിലിങ്ങ്.
ഹരിയാനയിലെ ഫരീദാബാദില്‍ 19കാരൻ ജീവനൊടുക്കി. രാഹുല്‍ ഭാരതി എന്ന രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും കാട്ടി പണം ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്തത്.
രണ്ടാഴ്ച മുമ്ബ് ചിലർ രാഹുലിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് എഐ വഴി സഹോദരിമാരുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഉണ്ടാക്കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണമാവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്ന് രാഹുല്‍ വലിയ മാനസിക സംഘർഷത്തിലായിരുന്നെന്ന് പിതാവ് മനോജ് ഭാരതി പറഞ്ഞു. ആവശ്യത്തിന് ഭക്ഷണം കഴിക്കുക പോലും ചെയ്യാതെ മകൻ മുറിയില്‍ ഒറ്റയ്ക്കിരിക്കാൻ തുടങ്ങിയതായും പിതാവ് വ്യക്തമാക്കി.
സാഹില്‍ എന്നയാളാണ് രാഹുലിനെ എഐ നിർമിത വ്യാജ നഗ്നചിത്രങ്ങള്‍ വാട്ട്സ്‌ആപ്പില്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതെന്നും ഇയാള്‍ 20,000 രൂപ ആവശ്യപ്പെട്ടതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും തമ്മില്‍ നിരവധി തവണ വാട്ട്സ്‌ആപ്പ് ഓഡിയോ, വീഡിയോ കോളുകള്‍ ഉണ്ടായിട്ടുള്ളതായും സാഹില്‍ തന്റെ ലൊക്കേഷൻ അയച്ചുകൊടുത്ത് രാഹുലിനോട് അവിടേക്ക് വരാൻ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.
പണം നല്‍കിയില്ലെങ്കില്‍ ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും സാഹില്‍ ഭീഷണിപ്പെടുത്തി. രാഹുലിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതായും അതിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ച് ഇയാള്‍ വിവരിച്ചതായും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ രാഹുലിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
നീരജ് ഭാരതി എന്ന മറ്റൊരാള്‍ക്കും ഈ കേസില്‍ പങ്കുണ്ടെന്ന് രാഹുലിന്റെ കുടുംബം പറയുന്നു. ആറ് മാസം മുമ്ബ് താനുമായി വഴക്കുണ്ടായ ബന്ധുവിനും ഈ കേസില്‍ പങ്കുണ്ടെന്ന് രാഹുലിന്റെ അമ്മ മീനാ ദേവി ആരോപിച്ചു. അയാളും ഒരു പെണ്‍കുട്ടിയും ചേർന്നാണ് പദ്ധതി തയാറാക്കിയതെന്നും അവർ പറയുന്നു.
സംഭവത്തില്‍ രാഹുലിന്റെ കുടുംബത്തിന്റെ പരാതിയില്‍ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. 'പിതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാഹുലിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും'- അന്വേഷണ ഉദ്യോഗസ്ഥനായ സുനില്‍ കുമാർ പറഞ്ഞു.
'ഗരുതര സൈബർ കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും എഐ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്താണ് ഇത് നടന്നതെന്നും ഓള്‍ഡ് പൊലീസ്റ്റ് സ്റ്റേഷൻ ഇൻ-ചാർജ് വിഷ്ണു കുമാർ വ്യക്തമാക്കി.

