Click to learn more 👇

സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തി ഷാരോണിനെ കൊലപ്പെടുത്തി; ഷാരോണ്‍ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു


പാറശാല ഷാരോൺ വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.  ഷാരോണിൽ നിന്ന് രക്ഷപ്പെടാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സെക്‌സ് ചാറ്റിലൂടെ ലൈംഗികബന്ധത്തിന് വീട്ടിലേക്ക് ക്ഷണിച്ചാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കഷായത്തിൽ കാർപ്പിക്ക് എന്ന കളനാശിനി കലർത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.  142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്.

ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് വിഷം കൊടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ 25ന് മരിച്ചു.  മരണമൊഴിയിൽ പോലും തന്റെ കാമുകിയായിരുന്ന ഗ്രീഷ്മയെ ഷാരോൺ സംശയിച്ചിരുന്നില്ല.

സ്വാഭാവിക മരണമാണെന്ന നിഗമനത്തിലാണ് ആദ്യം പാറശ്ശാല പൊലീസ് എത്തിയത്. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷമാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാരൻ നായരും ചേർന്ന് മകൾ കൊലപാതകിയാണെന്ന് തിരിച്ചറിഞ്ഞ് തെളിവ് നശിപ്പിച്ചതായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.  കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിഷം കലർത്തിയ കുപ്പി വീടിന് ദൂരെയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികൾ സമ്മതിച്ചു. തെളിവെടുപ്പിൽ ഇത് കണ്ടെടുത്തു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഷാരോൺ കേസിന്റെ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം നൽകുന്നത്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.