Click to learn more 👇

തൊഴിലിടങ്ങളിലെ അപകടം; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ


 

അബുദാബി: തൊഴിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് യുഎഇ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ആകസ്മികമായ പരിക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും തൊഴിലുടമകളുടെ ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ യുഎഇയിലെ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം പുറത്തിറക്കി.  സ്വകാര്യമേഖലയിലെ തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

ജോലിസ്ഥലത്തെ അപകടങ്ങളും രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ഡാറ്റാബേസ് സജ്ജീകരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലൂടെ, സ്വകാര്യമേഖലയിലെ തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും പ്രശ്നങ്ങൾ തിരിച്ചറിയാനും അപകടസാധ്യതകൾ തിരിച്ചറിയാനും കഴിയും.  

സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കി ജീവനക്കാരുടെ മനോവീര്യം മെച്ചപ്പെടുത്താനും ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനും പുതിയ നടപടി സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

നിയമപ്രകാരം, തൊഴിൽ സംബന്ധമായ അസുഖമോ ജീവനക്കാരന് പരിക്കോ ഉണ്ടായാൽ മെഡിക്കൽ സൗകര്യങ്ങളും നഷ്ടപരിഹാരവും നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.  

ജീവനക്കാരന്റെ ഏറ്റവും പുതിയ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്.  

മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പരമാവധി 10 ദിവസത്തിനകം നഷ്ടപരിഹാരം നൽകും. ജോലിയുമായി ബന്ധപ്പെട്ട അപകടത്തിൽ തൊഴിലാളി മരിച്ചാൽ രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി നഷ്ടപരിഹാരവും ഉറപ്പാക്കണം.