ജനുവരി 21ന് ഗുരുതരമായി പൊള്ളലേറ്റ രശ്മി ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരിച്ചു.
അമ്മാവന്റെ വീട്ടിലെ മണ്ണെണ്ണ സ്റ്റൗവിൽ നിന്നാണ് രശ്മിക്ക് പൊള്ളലേറ്റത്. തിളച്ച വെള്ളം മാറ്റാൻ തിരിയുന്നതിനിടെ വസ്ത്രത്തിന് പിന്നിൽ നിന്ന് തീപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രശ്മിയെ കഴിഞ്ഞ ദിവസം കാസർക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പൊയിനാച്ചി ടൗണിലെ ഓൺലൈൻ സർവീസ് സെന്ററിലെ ജീവനക്കാരിയായിരുന്നു രശ്മി.
ചട്ടഞ്ചാൽ ത്രയം കലാകേന്ദ്രത്തിലെ നൃത്തവിദ്യാർത്ഥിനിയായ രശ്മി നിരവധി നൃത്തപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ മാസം രശ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചത്. അടൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.