Click to learn more 👇

തീപിടിച്ചെന്ന് തെറ്റദ്ധരിപ്പിച്ചു സ്‌കൂട്ടര്‍ നിര്‍ത്തിച്ചു, യുവതിയെ അടിച്ചു വീഴ്ത്തി, മുളകുപൊടിവിതറി മാലപൊട്ടിച്ചു; നാട്ടുകാര്‍ പൊക്കിയത് 'ടിക്കറ്റ് എടുക്കാന്‍' നിന്നപ്പോള്‍


 

കുന്നത്തൂര്‍ : യുവതിയുടെ കണ്ണില്‍ മുളക് പൊടി വിതറി സ്വര്‍ണ മാല അപഹരിച്ച മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി.

ചവറ മുകുന്ദപുരം കരിങ്ങാട്ടില്‍ വടക്കതില്‍ ഷാജി (48),ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട് തണ്ടളത്ത് വീട്ടില്‍ സുഹൈല്‍ (45)എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പതിനൊന്നോടെ ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷന് സമീപം കുറ്റിയില്‍ മുക്ക് റോഡിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിയായ ബിന്ദു എന്ന യുവതി റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ആഞ്ഞിലിമൂട്ടില്‍ പോയി സാധനങ്ങള്‍ വാങ്ങി സ്കൂട്ടറില്‍ വന്ന ബിന്ദുവിനെ മറ്റൊരു സ്കൂട്ടിയില്‍ എത്തിയ രണ്ടുപേര്‍ പിന്തുടര്‍ന്നിരുന്നു.

സ്കൂട്ടര്‍ ഓടിച്ച്‌ വലിയ പരിചയം ഇല്ലാത്ത ബിന്ദു പല പ്രാവശ്യം സ്കൂട്ടര്‍ ഒതുക്കി പുറകില്‍ വന്നവര്‍ക്ക് കയറി പോകാന്‍ സൗകര്യം ഒരുക്കിയെങ്കിലും അവര്‍ അതിന് തയ്യാറാകാതെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് സ്കൂട്ടറില്‍ വന്നവര്‍ ബിന്ദുവിനോട് സൈലന്‍സറില്‍ നിന്ന് പുകവരുന്നതായി പറയുകയും സഹായിക്കാനെന്ന വ്യാജേന സ്കൂട്ടറിന് അടുത്തെത്തി ബിന്ദുവിന്റെ കണ്ണില്‍ മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബിന്ദുവും മാലയില്‍ പിടിച്ചിരുന്നങ്കിലും കൂടുതല്‍ ഭാഗവും മോഷ്ടാക്കള്‍ അപഹരിച്ച്‌ സ്കൂട്ടര്‍ ഓടിച്ച്‌ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയി.

ഇതേ സമയം ബിന്ദുവിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടി എത്തുകയും ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനിലടക്കം പരിശോധന നടത്തുകയും ചെയ്തു. ഈ സമയം ടിക്കറ്റ് എടുക്കാനെന്ന വ്യാജേന നില്‍ക്കുന്ന പ്രതികളെ കണ്ടെത്തുകയായിരുന്നു. ഇവരെ നാട്ടുകാര്‍ തടഞ്ഞ് വയ്ക്കുകയും ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ പരിശോധിച്ചപ്പോള്‍ പൊട്ടിച്ചെടുത്ത മാലയുടെ ഭാഗങ്ങളും മാറുന്നതിനുള്ള വസ്ത്രങ്ങളും വാഹനത്തില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ശാസതാംകോട്ട പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.