Click to learn more 👇

'പട്ടിണികിടന്ന് മരിച്ചാല്‍ സ്വര്‍ഗം നേടാം'; കെനിയയില്‍ 58 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, 67 മരണം, പുരോഹിതന്‍ അറസ്റ്റില്‍


 മലിന്‍ഡി: പട്ടിണികിടന്നു മരിച്ചാല്‍ സ്വര്‍ഗത്തില്‍പോകുമെന്ന വിശ്വാസത്തില്‍ ആഹാരവും വെള്ളവുമുപേക്ഷിച്ച ക്രിസ്ത്യന്‍ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങള്‍ കൂടി കെനിയയില്‍ അധികൃതര്‍ കണ്ടെടുത്തു.

ഇതോടെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 67 ആയി. 'ഗുഡ്ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്‌' എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി പോള്‍ മക്കെന്‍സീ എന്‍തെംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും സ്രഷ്ടാവിനെ നേരില്‍ക്കാണാനും പട്ടിണിമരണം ഉപദേശിച്ചത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. 

കെനിയയുടെ തെക്ക്-കിഴക്കന്‍ ഭാഗത്തുള്ള ഒരു വനത്തിലെ കൂട്ടക്കുഴിമാടങ്ങളില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തില്‍ പൊലീസും അധികൃതരും തെരച്ചില്‍ തുടരുകയാണെന്ന് അന്‍താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന് ചുറ്റുമുള്ള 325 ഹെക്ടര്‍ വിസ്തൃതിയുള്ള വനപ്രദേശത്താണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തിയത്. പ്രദേശത്ത് നിന്നും കാണാതായവരെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വീടുകള്‍ കയറിയിറങ്ങി പൊലീസും മനുഷ്യാവകാശ സംഘടനകളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നടന്നത് വലിയ കുറ്റകൃത്യമാണ്. ഇതിന് പ്രേരിപ്പിച്ച പുരിഹതനടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെനിയയുടെ ആഭ്യന്തര മന്ത്രി കിത്തുരെ പറഞ്ഞു.

മതസ്വാതന്ത്ര്യത്തെ ഭരണകൂടം ബഹുമാനിക്കുന്നുണ്ടെങ്കിലും പ്രാകൃതമായ ആചാരങ്ങളിലേക്ക് ജനത്തെ തള്ളവിട്ടവര്‍ കഠിനമായ ശിക്ഷ അനുഭവിക്കണം- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്‌ പാസ്റ്റര്‍ ആയ മാക്കന്‍സീ ന്തെംഗേ എന്ന പോള്‍ മാക്കന്‍സീയാണ് വിശ്വാസികളെ ബ്രെയിന്‍ വാഷ് ചെയ്ത് മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനും യേശുവിനെ കാണാനും വേണ്ടി പട്ടിണി കിടക്കാന്‍ അദ്ദേഹം തന്റെ അനുയായികളെ ഉപദേശിക്കുകയായിരുന്നു. നേരത്തെ സമാനമായ മറ്റൊരു സംഭവത്തില്‍ രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പാസ്റ്റര്‍ പോള്‍ മാക്കന്‍സീ

ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് പുതിയ സംഭവം. മരണം ആ കുട്ടികളെ നായകരാക്കും എന്നായിരുന്നു അന്ന് പാസ്റ്റര്‍ മാതാപിതാക്കളോട് പറഞ്ഞത്. ഈ കുട്ടികളെയും ഇതേ കാട്ടില്‍ അടക്കം ചെയ്തെന്നാണ് പൊലീസ് വിവരം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.