Click to learn more 👇

തിരൂര്‍ സ്വദേശിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയില്‍ കൊക്കയില്‍ തള്ളി; യുവതിയടക്കം 2 പേര്‍ പിടിയില്‍


 മലപ്പുറം: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയില്‍ തള്ളി.

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു പ്രായം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ചെന്നൈയില്‍ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോള്‍ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍ ചെന്നൈയിലാണ് ഉള്ളത്.

സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നല്‍കിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച്‌ സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തള്ളിയത്. നാളെ മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തും. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

പ്രതിയായ ഷിബിലിന് 22 വയസാണ് പ്രായം. ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയ്ക്ക് 18 വയസാണ് പ്രായം. ഇരുവരും ഇന്നലെ മുതല്‍ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.

അതേസമയം മൃതദേഹം സംബന്ധിച്ച്‌ പ്രതികള്‍ വിവരം നല്‍കിയെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അഗളിയിലെ കൊക്കയില്‍ പൊലീസ് തെരച്ചില്‍ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴര മുതല്‍ ഇവിടെ മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും.

അതിനിടെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് സിദ്ധികിനെ കൊലപ്പെടുത്തിയ ഹോട്ടലില്‍ മുറിയെടുത്തത് സിദ്ധിഖ് തന്നെയാണെന്ന് വിവരം ലഭിച്ചു. ഇവിടെ വെച്ച്‌ സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി അഗളിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യത്തിന് പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.