കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് നടി അഷിക അശോകന്‍. ‘മിസ്സിങ് ഗേള്‍’ എന്ന സിനിമയ്ക്കു ശേഷം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവച്ചത്.
കാസ്റ്റിങ് കോഓർഡിനേറ്റർ ആയി ചമഞ്ഞ് ഒപ്പം കൂടിയ വ്യക്തിയാണ് അഷികയെ തെറ്റായി സമീപിച്ചത്. രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിത്തരാമെന്നു വാഗ്ദാനം ചെയ്തെന്നും താല്‍പര്യമില്ലെന്നു പറഞ്ഞപ്പോള്‍ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നും നടി വെളിപ്പെടുത്തി. ‘മിസ്സിങ് ഗേൾ’ എന്ന സിനിമയുടെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു അഷിക.
അഷികയുടെ വാക്കുകള്‍:
‘‘ഒരു തമിഴ് സിനിമ വന്നു. ഞാന്‍ അഭിനയയിക്കാൻ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു കാസ്റ്റിങ് കോഓര്‍ഡിനേറ്റര്‍ പോലും ആയിരുന്നില്ല. ഇൻഡസ്ട്രിയില്‍ അയാളെ ആരും അറിയില്ല. പക്ഷേ ഇയാള്‍ പറയുന്നത് സമാന്തയെയും നയന്‍താരയെയും ഒക്കെ സിനിമയിലേക്കു കൊണ്ടു വന്നത് ഇയാളാണ് എന്നായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയി നിൽക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇയാൾ മെസേജ് അയയ്ക്കുന്നുണ്ട്. നടി പ്രിയ ആനന്ദിനെ സിനിമയില്‍ കൊണ്ടുവന്നത് താനാണെന്നു പറഞ്ഞ് അവരുടെ ഓഡിഷന്‍ വിഡിയോ ഒക്കെ കാണിച്ചു തന്നിട്ടുണ്ട്. അങ്ങനെ നമ്മളെ കണ്‍വിന്‍സ് ചെയ്യാന്‍ ഇയാള്‍ ഒരുപാട് മാനിപുലേഷന്‍സ് നടത്തി. ഇന്‍ഡസ്ട്രിയില്‍ പ്രധാനപ്പെട്ട പല ആര്‍ട്ടിസ്റ്റുകളും ഇയാളുടെ കീഴിലാണ് എന്ന പിക്ചറാണ് നമുക്ക് തന്നത്. നമ്മളൊക്കെ എത്ര വിദ്യാഭ്യാസം നേടിയതാണെങ്കിലും ഒരു സെക്കൻഡ് എങ്കിലും നമ്മൾ ഇയാളെ വിശ്വസിച്ചുപോകും.
ഒരു ദിവസം വലിയൊരു തമിഴ് സംവിധായകനെ ഫോണിൽ വിളിച്ച് എനിക്കു തന്നു. അങ്ങനെയൊക്കെയാണ് എന്നെ വിശ്വസിപ്പിച്ചത്. ലോകേഷ് കനകരാജുമായി എനിക്ക് മീറ്റിങ് ഉണ്ടെന്ന് ഒക്കെയാണ് ഇയാള്‍ പറയുന്നത്. അതോടെ എന്റെ സ്വപ്നമാണ് നടക്കാന്‍ പോകുന്നത് എന്നൊരു പ്രതീക്ഷ എനിക്ക് വന്നു. അങ്ങനെ സിനിമയുടെ ഷൂട്ട് തുടങ്ങി.
പൊള്ളാച്ചിയില്‍ വച്ചായിരുന്നു ഷൂട്ട്. 15 ദിവസം ആയിരുന്നു ചിത്രീകരണം. ഇയാളും വന്നു. രാത്രി ഒരു മണി രണ്ടു മണി ആയപ്പോള്‍ ഇയാള്‍ വാതിലില്‍ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു. മാനസികമായും ബുദ്ധിമുട്ടിച്ചു. ഷൂട്ടിന് വേണ്ടി ഞാന്‍ കാരവനില്‍ ഇരിക്കെ ഇയാള്‍ വന്നിട്ട്, ‘‘അഷിക ഒരു രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ ഒരു കാര്‍ ഞാന്‍ ഒരു മാസത്തിനുള്ളില്‍ വാങ്ങിത്തരാം’’ എന്നുപറഞ്ഞു.
അപ്പോള്‍ത്തന്നെ ഒന്നു കൊടുത്തിട്ട് ഇറങ്ങി വരാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ ഇയാളൊക്കെ എന്ത് എന്ന സഹതാപമാണ് തോന്നിയത്. സിനിമ ഒരു പാഷനാണ്, ആഗ്രഹമാണ്, അല്ലാതെ നിവൃത്തികേടല്ല. സിനിമയെ ബഹുമാനിക്കുന്ന ഒരുപാടു പേരുണ്ട്, ഒരു നാണവുമില്ലാത്ത കുറച്ചുപേർ മാത്രമേ ഇതുപോലെ പെരുമാറൂ. അടുത്തിടെ സിനിമ ഇറങ്ങിയ ഒരു നടിയെക്കുറിച്ച് വരെ എന്നോടു പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഇയാള്‍ നാളെ മറ്റൊരാളുടെ അടുത്ത് എന്നെക്കുറിച്ചും ഇങ്ങനെയാകും പറയുന്നത്. അവിടെ വരണം ഇവിടെ വരണം, അത് ചെയ്യണം എന്നൊക്കെ പച്ചയ്ക്കാണ് ഇയാൾ പറയുന്നത്. അവസാനം ഇതെന്റെ സ്വപ്നമാണ്, നിവൃത്തികേട് അല്ലെന്ന് കരഞ്ഞു പറയേണ്ടി വന്നു. ദയവ് ചെയ്ത് എന്നോട് ഇതും പറഞ്ഞ് വരരുത് എന്ന് പറഞ്ഞു.
അപ്പോള്‍ അയാള്‍ പറഞ്ഞത്, ‘‘ഇതൊക്കെ എന്താണ്, കുറച്ചു കാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്. ഇതൊക്കെ ഒരു മോറല്‍ ആണോ’’ എന്നാണ്. എത്ര വൃത്തികെട്ട മനസ്സ് ആയിരിക്കും അയാളുടേത്. ഇതോടെ ഇമോഷനലി ടോർച്ചറിങ് തുടങ്ങി. അതൊക്കെ കഴിഞ്ഞ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഞാന്‍ അപ്പോഴേക്കും അവിടുത്തെ അസോഷ്യേറ്റ് ഡയറക്ടറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അവര്‍ എന്നെ പ്രൊട്ടക്ട് ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഒറ്റയ്ക്ക് ആകുന്ന സാഹചര്യമൊക്കെ ഒഴിവാക്കിത്തരും. പിന്നീട് അയാള്‍ വരുന്നത് സെക്കന്‍ഡ് ഷെഡ്യൂളിന്റെ അവസാനമാണ്. രാത്രി ഹോട്ടലില്‍ വച്ച് ഇയാളെ കണ്ടു.
ഇയാള്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞു. പാക്കപ്പ് ദിവസം ഒരു ഹോട്ടലിൽ ഞാന്‍ ഇരിക്കുകയാണ്. പെട്ടന്ന് അയാൾ മുറിയിലേക്ക് വന്ന് എന്റെ കയ്യില്‍ കയറിപ്പിടിച്ചു. അതുവരെ ഉണ്ടായിരുന്ന എല്ലാ ഇമോഷണല്‍ ഫ്രസ്ട്രേഷനും ഞാന്‍ അപ്പോള്‍ തീര്‍ത്തു. അയാളെ അടിച്ചു. അസോഷ്യേറ്റ് ഡയറക്ടര്‍മാരും ഓടി വന്നു. അവരും അയാളെ തല്ലി, അതോടെ അയാള്‍ അവിടെനിന്ന് ഇറങ്ങിയോടി. പിന്നെ അയാളെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. അയാള്‍ പേടിച്ചുപോയി. പക്ഷേ അയാള്‍ക്ക് ഇപ്പോഴും ഇതൊക്കെ തന്നെയാണ് പണി.’’–അഷിക അശോകൻ പറഞ്ഞു.