Click to learn more 👇

ഫേറോ ദ്വീപിലെ തിമിംഗലവേട്ടയ്ക്ക് തുടക്കം


 ഡെൻമാര്‍ക്കിന്റെ അധീനതയിലുള്ള ചെറുദ്വീപായ ഫേറോ ഐലൻഡ്‌സിലെ വിവാദ തിമിംഗല വേട്ടയ്ക്ക് തുടക്കം.

മേയ് 8നും 15നും ഇടയില്‍ 60ലേറെ പൈലറ്റ് തിമിംഗലങ്ങള്‍ വേട്ടയാടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നോര്‍ത്ത് അറ്റ്ലാൻഡിക് സമുദ്രത്തില്‍ ബ്രിട്ടൻ, നോര്‍വെ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങള്‍ക്കിടയിലാണ് ഫേറോ ഐല‌ൻഡ്‌സ് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളായി തിമിംഗലവേട്ട ഫേറോ ദ്വീപ് നിവാസികള്‍ പിന്തുടരുന്ന രീതിയാണ്. ഏകദേശം 1,000 വര്‍ഷത്തോളം പഴക്കമുണ്ട് ഫേറോ ദ്വീപിലെ ഈ പരമ്ബരാഗത തിമിംഗലവേട്ടയ്ക്ക്. തിമിംഗല വേട്ടക്കാര്‍ ഫേറോ ഭരണകൂടത്തില്‍ നിന്ന് ലൈസൻസ് വാങ്ങേണ്ടതുണ്ട്.

തിമിംഗലത്തിന്റെ മാംസവും അതിന്റെ കൊഴുപ്പും ഫേറോ ദ്വീപിലുള്ളവരുടെ പരമ്ബരാഗത ഭക്ഷണമാണ്. ശൈത്യകാലത്തേക്ക് വേണ്ടി ഇവയുടെ മാംസം ഉണക്കി സൂക്ഷിക്കുന്നത് ദ്വീപ് നിവാസികളുടെ പതിവാണ്. പണ്ട് കാലം മുതല്‍ തന്നെ കടലില്‍ വച്ച്‌ മൂര്‍ച്ചയേറിയ കുന്തം ശരീരത്തിലൂടെ കുത്തിയിറക്കിയാണ് തിമിംഗലങ്ങളെ ഫേറോ ദ്വീപിലുള്ളവര്‍ കൊല്ലുന്നത്.

തിമിംഗലങ്ങളുടെ നട്ടെല്ലിലേക്ക് നേരിട്ട് ആഴ്ന്നിറങ്ങുന്ന തരത്തിലാണത്. തിമിംഗലവേട്ടയ്ക്കിടെ കടല്‍ത്തീരങ്ങളില്‍ അവയുടെ രക്തം തളംകെട്ടി കിടക്കുന്ന കാഴ്ച ഭയാനകമാണ്. നിരവധി പരിസ്ഥിതി സംഘടനകള്‍ തിമിംഗല വേട്ടയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍, തങ്ങള്‍ ആഹാരത്തിന് വേണ്ടി

പരമ്ബരാഗതമായി പിന്തുടരുന്ന രീതിയാണിതെന്നും തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ ഇതിനെ ബഹുമാനിക്കണമെന്നുമാണ് ദ്വീപ് നിവാസികളില്‍ ഒരു വിഭാഗം പറയുന്നത്.

ഫേറോ ദ്വീപില്‍ വേട്ടയാടപ്പെടുന്നതില്‍ കൂടുതലും പൈലറ്റ് തിമിംഗലങ്ങളാണ്. ഇവയെ കൂടാതെ വൈറ്റ് - സൈഡഡ് ഡോള്‍ഫിനുകളുടെ മാംസവും ദ്വീപിലുള്ളവര്‍ ഭക്ഷിക്കാൻ ഉപയോഗിക്കുന്നു. വര്‍ഷത്തില്‍ ഏകദേശം 100,000 ത്തോളം പൈലറ്റ് തിമിംഗലങ്ങളാണ് ഫേറോ ദ്വീപിന്റെ തീരത്തു കൂടി കടന്നു പോകുന്നത്. ഏകദേശം 50,000 പേര്‍ താമസിക്കുന്ന ഫേറോ ദ്വീപില്‍ പ്രതിവര്‍ഷം 700 പൈലറ്റ് തിമിംഗലങ്ങളെങ്കിലും വേട്ടയാടപ്പെട്ടുവെന്നാണ് കണക്ക്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 6,500 ലേറെ തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് കൊന്നത്. കഴിഞ്ഞ വര്‍ഷം 1,400ലേറെ ഡോള്‍ഫിനുകളെ കൊന്നിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വേട്ടയ്ക്കിടെ കൊല്ലുന്ന ഡോള്‍ഫിനുകളുടെ എണ്ണം 500 ആയി പരിമിതപ്പെടുത്താൻ ഫേറോ ദ്വീപിലെ ഭരണകൂടം കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.