കോട്ടയം: ബസിന് മുന്നില്‍ കൊടികുത്തി സിഐടിയു സമരം. ജീവിക്കാനായി അതേബസിന് മുന്നില്‍ ലോട്ടറി കച്ചവടം തുടങ്ങി ബസുടമയും.
തിരുവാര്‍പ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണ് സ്വന്തം ബസിന് മുന്നില്‍ ലോട്ടറി കച്ചവടം ആരംഭിച്ചത്. കോട്ടയം-തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമയാണ് രാജ്മോഹൻ. പ്രവാസിയായിരുന്ന രാജ്മോഹൻ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ബസ് വാങ്ങിയത്.
ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തി ബസ് സര്‍വീസ് തുടങ്ങിയ രാജ്മോഹന് നാലു ബസുകളുണ്ട്. കൂലിവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസിനു മുന്നില്‍ സിഐടിയു കൊടികുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്. മറ്റു മൂന്നു ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏറ്റവും കലക്‌ഷനുള്ള ബസിന്റെ സര്‍വീസാണ് മുടക്കിയതെന്നു രാജ്മോഹൻ പറയുന്നു. മറ്റു രണ്ടു ബസുകള്‍ പൂര്‍ണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലുമാണു സര്‍വീസ് നടത്തുന്നതെന്നും ഉടമ പറയുന്നു.
'ടൈംസ് സ്ക്വയര്‍ ലക്കി സെന്റര്‍' എന്നാണു ലോട്ടറി വില്‍പന കേന്ദ്രത്തിനു പേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ന്യൂയോര്‍ക്കിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്തതു ടൈംസ് സ്ക്വയറിലാണ്. ലോട്ടറിക്കച്ചവടം തുടങ്ങിയതു മുഖ്യമന്ത്രി ടൈംസ് സ്ക്വയറില്‍ പ്രവാസികളെ അഭിസംബോധന ചെയ്തപ്പോള്‍ ധരിച്ച തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞാണ്.
കോട്ടയം ലേബര്‍ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ റൂട്ടിലെ കലക്‌ഷനും സാഹചര്യങ്ങളും കണക്കിലെടുത്തു ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ശമ്ബളം കൂട്ടി. നിശ്ചിത കലക്‌ഷൻ ലഭിച്ചാല്‍ കൊടുക്കേണ്ട ബാറ്റ സംബന്ധിച്ചാണു തര്‍ക്കം.
ശമ്ബള പരിഷ്കരണം നടപ്പാക്കാത്തതിനാലാണു സമരം നടത്തുന്നതെന്നു മോട്ടര്‍ ആൻഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ.വര്‍ഗീസ് പറഞ്ഞു. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്.