Click to learn more 👇

ഏറെ ശ്രമിച്ചിട്ടും വധുവിനെ കണ്ടെത്താന്‍ സാധിക്കുന്നില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി; നടുങ്ങി നാട്


 വധുവിനെ കണ്ടെത്താൻ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ നിന്നുള്ള യുവാവാണ് ജീവനൊടുക്കിയത്.

ജൂണ്‍ 29നാണ് സംഭവം. യെല്ലപ്പൂരിലെ വജ്രല്ലി സ്വദേശിയായ നാഗരാജ് ഗണപതി ഗാവോങ്കര്‍ (35) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. യെല്ലപ്പൂരില്‍ അടയ്ക്ക കച്ചവടം നടത്തുകയായിരുന്നു നാഗരാജ്. ഈ മേഖലയില്‍ ബ്രാഹ്മണ സമുദായത്തില്‍ ഉള്‍പ്പെട്ട യുവതീയുവാക്കള്‍ അനുയോജ്യമായ വരനെയോ വധുവിനെയോ കണ്ടെത്താൻ പാടുപെടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 27 ന് മാര്‍ക്കറ്റില്‍ നിന്ന് കയര്‍ വാങ്ങിയെത്തിയ നാഗരാജ് വീടിന് സമീപത്തെ മരത്തിന് സമീപം ബൈക്ക് നിര്‍ത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. വിവാഹത്തിന് പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തതില്‍ മനംനൊന്താണ് നാഗരാജ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാൻ അനുയോജ്യയായ പെണ്‍കുട്ടിയെ തേടി മാതാപിതാക്കള്‍ വര്‍ഷങ്ങളായി തിരച്ചില്‍ നടത്തുകയായിരുന്നു.

പലയിടത്തും തിരഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. രണ്ടാഴ്ചയായി നാഗരാജ് കടുത്ത മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ വിവാഹം ചെയ്യാൻ പെണ്ണ് കിട്ടാനില്ലാത്തതിനാല്‍ പരാതിയുമായി കളക്ടറേറ്റിലേക്ക് യുവാക്കള്‍ മാര്‍ച്ച്‌ നടത്തിയത് മുമ്ബ് വലിയ ചര്‍ച്ചയായിരുന്നു. വിവാഹ പ്രായമായിട്ടും വിവാഹം കഴിക്കാൻ യുവതികളെ കിട്ടാത്തതില്‍ നിരാശരായ യുവാക്കള്‍ തങ്ങള്‍ക്ക് അനുയോജ്യരായ യുവതികളെ വിവാഹം കഴിക്കാൻ കണ്ടെത്തി തരണം എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിലെ സ്ത്രീ പുരുഷാനുപാതം ആയിരം ആണ്‍കുട്ടികള്‍ക്ക് 889 പെണ്‍കുട്ടികള്‍ എന്നാണ്. അതെങ്ങനെയാണ് ശരിയാവുക എന്ന ചോദ്യവും പ്രതിഷേധവുമായി മാര്‍ച്ച്‌ നടത്തിയ യുവാക്കള്‍ ഉന്നയിച്ചിരുന്നു. പെണ്‍ഭ്രൂണഹത്യ, ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയം ഇവയെല്ലാം പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം നാട്ടില്‍ കുറയുന്നതിന് കാരണമായിത്തീരുന്നു എന്നും യുവാക്കള്‍ ആരോപിച്ചിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.