Click to learn more 👇

കോടികള്‍ മുടക്കി പള്ളി പണിതതിലെ കണക്കിനെച്ചാെല്ലി വിശ്വാസികളുമായി തര്‍ക്കം, ഇടവകക്കാരെല്ലാം മരിച്ചെന്നുപറഞ്ഞ് വികാരിയുടെ വക മരണ കുര്‍ബാന


 തൃശൂര്‍: പള്ളിപണിതതിലെ ചെലവ് കണക്കിനെച്ചൊല്ലി തര്‍ക്കം മുറുകിയതോടെ ഇടവക്കാരെല്ലാം മരിച്ചെന്നുപറഞ്ഞ് വികാരിയുടെ വക 'മരണ കുര്‍ബാന'.

തൃശൂര്‍ പൂമല ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിനിടെ വികാരിയുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ വിശ്വാസികളില്‍ ചിലര്‍ പളളിക്കുമുന്നില്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി.

വൻതുക മുടക്കി പള്ളി പണിതതിലെ കണക്ക് ഇടവകക്കാര്‍ ചോദിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വികാരിയാണ് പള്ളിനിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. അഞ്ചരക്കോടിയോളം രൂപ നിര്‍മാണത്തിനായി വിശ്വാസികളില്‍ നിന്ന് പിരിവിലൂടെ സമാഹരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. നിര്‍മാണം പൂര്‍ത്തിയായശേഷം കണക്ക് ചോദിച്ചെങ്കിലും അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല. ഇതാേടെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. തുടര്‍ന്ന് രൂപതയില്‍ നിന്ന് കണക്ക് അവതിരിപ്പിക്കാൻ നിര്‍ദ്ദേശം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഏഴുമാസത്തിനുശേഷം കണക്ക് അവതരിപ്പിച്ചു. ഈ കണക്കിനെച്ചൊല്ലിയും പ്രതിഷേധമുയര്‍ന്നു.

ഇതിനിടെ ദേവാലയ സംരക്ഷണ സമിതി എന്നപേരില്‍ വികാരിക്കെതിരെ ചിലര്‍ സംഘടിക്കുകയും ആരോപണങ്ങള്‍ ഉന്നയിച്ച്‌ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. പഴയ പള്ളി പൊളിച്ചപ്പോള്‍ കിട്ടിയ ലക്ഷങ്ങള്‍ വിലയുള്ള മര ഉരുപ്പടികള്‍ എവിടെ, പള്ളിയുടെ വസ്തുക്കള്‍ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് പള്ളിയില്‍ സിസിടിവി വയ്ക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് ബോര്‍ഡുകളില്‍ ഉണ്ടായിരുന്നത്. പള്ളിയുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ വികാരി നേരിട്ട് നടത്തരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്നം കൂടുതല്‍ രൂക്ഷമായതും 'മരണ കുര്‍ബാന' നടത്തിയതും.

തനിക്കെതിരെ സാമ്ബത്തിക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും ഇടവകയിലെ ഒരാളും പ്രതികരിച്ചില്ലെന്നും അതിനാല്‍ ഇടവകക്കാരെല്ലാം മരിച്ചു എന്നുപറഞ്ഞായിരുന്നു മരണകുര്‍ബാന നടത്തിയത്. ഇതോടെ സംഭവം കൈവിട്ട അവസ്ഥയിലാണ്. നേരത്തേ വികാരിക്ക് അനുകൂലമായി നിന്നവരും ഇപ്പോള്‍ കാലുമാറിയിരിക്കുകയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.