Click to learn more 👇

ആരാണ് കാടിന്‍റെ അധിപന്‍; ആനയോ കടുവയോ? ഉത്തരം നല്‍കുന്ന വീഡിയോ കാണാം


 സിംഹത്തെയാണ് നാം പൊതുവേ കാട്ടിലെ രാജാവെന്ന് വിളിക്കാറ്. എന്നാല്‍, എല്ലാ വനത്തിലും സിംഹമില്ല. അപ്പോള്‍ അവിടുത്തെ ശക്തനായ മൃഗം ആരായിരിക്കുമെന്ന ചോദ്യം സ്വാഭാവികമാണ്. ഇതിനൊരു ഉത്തരമാണ് സുശാന്ത് നന്ദ എന്ന ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ പങ്കുവച്ച വീഡിയോ.

ഒരു കുളത്തില്‍ ശാന്തനായി നില്‍ക്കുന്ന ഒരു കൊമ്ബനാനയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. നിശ്ചലമായി നില്‍ക്കുന്ന ആനയ്ക്ക് സ്ഥലകാല ബോധം നഷ്ടമായ അവസ്ഥയിലാണോയെന്ന് കാഴ്ചക്കാരന് തോന്നിപ്പോകും. വാഹനത്തിന്‍റെ ശബ്ദം കേട്ടിട്ട് പോലും ആനയ്ക്ക് അനക്കമുണ്ടായിരുന്നില്ല. എന്നാല്‍, കുളത്തിന് മുകളിലെ മണ്‍തട്ടില്‍ ഒരു കടുവ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആന പതുക്കെ ചലിച്ച്‌ തുടങ്ങുന്നു. കടുവ, പക്ഷേ ആനയ്ക്ക് കാര്യമായ ബഹുമാനം നല്‍കുന്നില്ലെന്ന് മാത്രമല്ല, ആനയെ കണ്ടില്ലെന്ന മട്ടിലാണ് നടപ്പും. ആനയെ ഒഴിവാക്കി കുളത്തിന്‍റെ മറുഭാഗത്ത് നിന്നും വെള്ളം കുടിക്കാനായി കടുവ പതുക്കെ കുളത്തിലേക്ക് ഇറങ്ങുന്നു. ഈ സമയം ആന കുളത്തില്‍ നിന്നും കരയ്ക്ക് കയറുന്നു. കടുവയുടെ സാന്നിധ്യത്താല്‍ ആന കളം വിടാനുള്ള പരിപാടിയാണെന്ന് കാഴ്ചക്കാരന് തോന്നുമെങ്കിലും ആന പെട്ടെന്ന് തിരിയുകയും കടുവയുടെ നേര്‍ക്ക് കുതിക്കുകയും ചെയ്യുന്നു. 

ആന കടുവയ്ക്ക് അടുത്തെത്തുന്നതിന് മുമ്ബ് തന്നെ കടുവ സ്ഥലം കാലിയാക്കുന്നു. ഒന്ന് ചിന്നം വിളിച്ച്‌ തന്‍റെ സാന്നിധ്യം ആന ഒന്നുകൂടി ഉറപ്പിക്കുമ്ബോള്‍ വീഡിയോ അവസാനിക്കുന്നു. '

വീഡിയോ പങ്കുവച്ച്‌ കൊണ്ട് സുശാന്ത് നന്ദ ഇങ്ങനെ കുറിച്ചു. " കടുവകളും ആനകളും കാട്ടില്‍ പരസ്പരം നന്നായി സഹിക്കുന്നു. എന്നാല്‍, ചില സമയങ്ങളില്‍ സൗമ്യനായ ഭീമൻ ബോസ് ആരാണെന്ന് വെളിപ്പെടുത്തുന്നു.' കൂടെ സുശാന്ത് മറ്റൊന്നു കൂടി എഴുതുന്നു. 'പശ്ചാത്തലത്തില്‍ അറപ്പുളവാക്കുന്ന മൊബൈല്‍ കോളുകള്‍ കേള്‍ക്കാം. സംരക്ഷിത പ്രദേശങ്ങളില്‍ മൊബൈല്‍ നിരോധിക്കണോ?' അദ്ദേഹം കാഴ്ചക്കാരോടായി ചോദിക്കുന്നു. 'ജീപ്പ് എഞ്ചിന്‍റെ ശബ്ദത്തെ കുറിച്ച്‌ എന്ത് പറയുന്നു? ഇലക്‌ട്രിക്കിലേക്ക് മാറുമോ?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ ചോദ്യം. 'എത്രയും വേഗം' എന്നായിരുന്നു ഇതിന് സുശാന്ത് നല്‍കുന്ന മറുപടി. 

കാട് എന്നും സഹവര്‍ത്തിത്വത്തിന്‍റെ ലോകമാണ്. ആ ലോകത്തേക്ക് യാതൊരു സഹവര്‍ത്തിത്വവുമില്ലാതെ കയറിച്ചെല്ലുന്നത് മനുഷ്യന്‍ മാത്രമാണെന്നും ഈ വീഡിയോ കാണിക്കുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.