കൊച്ചി: എറണാകുളം അങ്കമാലിയിലെ എംഎജിജെ ആശുപത്രിയില്‍ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതസല്‍ വിവരങ്ങള്‍ പുറത്ത്.
രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ തുറവൂര്‍ സ്വദേശി ലിജിയാണ് സുഹൃത്തിന്റെ കൊലക്കത്തിക്കിരയായത്. ലിജിയെ കൊലപ്പെടുത്തിയ മുൻ സുഹൃത്ത് മഹേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ക്രൂരകൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയില്‍ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു. രോഗിയായ അമ്മ അല്ലി ഗുരുതരാവസ്ഥയില്‍ ഐ സി യു വില്‍ ചികിത്സയിലായതിനാല്‍ പരിചരണത്തിനാണ് മകള്‍ ലിജി ആശുപത്രിയില്‍ കഴിഞ്ഞത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു.
അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മഹേഷ് തുരുതുരാ കുത്തുകയായിരുന്നു. ലിജിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ക്ക് നേരെ മഹേഷ് കത്തിവീശി ഭീഷണിപെടുത്തി പിൻമാറ്റി.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നു. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.
കൊലപാതത്തിനു ശേഷം ആശുപത്രിയില്‍ നിന്ന മഹേഷിനെ പൊലീസ്' എത്തി കസ്റ്റഡിയില്‍ എടുത്തു. ലിജിയും മഹേഷും പഴയ കാല സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള വിവരം. ലിജിയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഡിഗ്രിക്കും പ്ലസ് ടുവിനും പഠിക്കുന്ന രണ്ടു മക്കളുണ്ട്.