Click to learn more 👇

ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം


 ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന വനിത ശിശു വികസന വകുപ്പാണ് അടിയന്തര ആശ്വാസമായി തുക അനുവദിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച വീണ ജോര്‍ജ്, ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.

ബാലികയെ കൊലപ്പെടുത്തിയ അഷ്ഫാഖിന്‍റെ തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. പൊലീസിന്‍റെ അപേക്ഷ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, ആലുവയിലെ ബാലികയുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റെങ്കിലും ഇടാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തലയില്‍ മുണ്ടിട്ടാണ് മന്ത്രി ഇന്നലെ ആലുവയിലെ കുട്ടിയുടെ വീട്ടില്‍ പോയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ബാലികയുടെ അന്ത്യയാത്രയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തതിരുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തെക്കുറിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന് വേറെ ഒരു ജോലിയും നിര്‍വഹിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.