Click to learn more 👇

ഒറ്റ ഇടിക്ക് തലകീഴായി മറിഞ്ഞ് കല്ലട ബസ് സിസിടിവി ദൃശ്യങ്ങൾ പുറത്ത്; 3 ബസ് അപകടം, പൊലിഞ്ഞത് 2 ജീവന്‍


 കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ബസപകടങ്ങളിലായി രണ്ട് മരണം. തോട്ടടയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞ് കാഞ്ഞങ്ങാട് സ്വദേശി അഹമ്മദ് സാബിക്ക് മരിച്ചു.

ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂരില്‍ സ്കൂള്‍ ബസ് കയറാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ഏഴാം ക്ലാസുകാരൻ മരിച്ചു.

രാത്രി 12.45നാണ് തോട്ടട സെന്‍ററില്‍ ദേശീയ പാതയില്‍ അപകടമുണ്ടായത്. മണിപ്പാലില്‍ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്നു കല്ലട ട്രാവല്‍സിന്‍റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്നു ലോറി. വളവ് തിരിയുമ്ബോള്‍ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ലോറിയില്‍ ഇടിച്ച്‌ മറിഞ്ഞു.

സമീപത്തെ കടയിലേക്ക് ലോറി ഇടിച്ചുകയറി. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. മയക്കം വിട്ടപ്പോള്‍ കാണുന്നത് ബസ് മറിയുന്നതാണ്. 24 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഒമാനില്‍ നിന്ന് നാല് ദിവസം മുമ്ബ് നാട്ടിലെത്തിയ സാബിക്ക് എറണാകുളത്തെ സുഹൃത്തിന് സാധനങ്ങളുമായി പോകുമ്ബോഴാണ് മരണം കവര്‍ന്നത്.

മട്ടന്നൂര്‍ കുമ്മനത്താണ് ഏഴാം ക്ലാസുകാരൻ മുഹമ്മദ് റിദാൻ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ മരിച്ചത്. സ്കൂള്‍ ബസില്‍ കയറാൻ റോഡ‍് മുറിച്ചുകടക്കുന്നതിനിടെയാണ് ഇരിട്ടി ഭാഗത്തുനിന്ന് എത്തിയ ബസ് റിദാനെ ഇടിച്ചുതെറിപ്പിച്ചു. കൂത്തുപറമ്ബ് കൈതേരിയില്‍ കെഎസ്‌ആര്‍ടിസി ബസ് മതിലില്‍ ഇടിച്ചാണ് പത്ത് പേര്‍ക്ക് പരിക്കേറ്റത്. കണ്ണൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.