മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ സിപിഎം നേതാവായ പിതാവ് തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി യുവതി രംഗത്ത്.
സിപിഎം ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം പി വി ഭാസ്കരന്റെ മകള്‍ സംഗീതയാണ് പിതാവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
ഒരു അപകടത്തില്‍ അരയ്ക്ക താഴെ തളർന്ന തനിക്ക് ചികിത്സ നിഷേധിക്കുകയാണെന്നും സംഗീത ആരോപിക്കുന്നു. തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും യുവതി വീഡിയോ സന്ദേശത്തില്‍ പറയുന്നു.
വിവാഹമോചിതയാണ് സംഗീത. ഇതിനിടെയാണ് ഒരു അപകടത്തില്‍ അരയ്ക്ക് താഴെ തളർന്നത്. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ വീട്ടുകാർ നാഡി വൈദ്യം പരീക്ഷിച്ചിരുന്നു. നാഡി ചികിത്സയ്ക്കായി എത്തിയ മുസ്ലീം യുവാവുമായി സംഗീത അടുപ്പത്തിലാകുകയായിരുന്നു. ഇയാളെ വിവാഹം കഴിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി.
യുവതി വീഡിയോയില്‍ പറയുന്നത് ഇങ്ങനെ:
'ഏകദേശം അഞ്ചുമാസത്തോളമായി ഞാൻ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളർന്ന എന്റെ ട്രീറ്റ്മെന്റെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. മുസ്ലിം ആയ വ്യക്തിക്ക് ജീവിതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ ട്രസ്റ്റ് ചെയ്തതിന്റെ പേരിലും എന്റെ കുടുംബം മാനസികമായും ശാരീരികമായും കടുത്ത പീഡനമാണ് നേരിടേണ്ടിവരുന്നത്. ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛൻ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാല്‍ എല്ലാവർക്കും അറിയും. ഉദുമയിലെ ഒരു കമ്യൂണിസ്റ്റ് നേതാവാണ്. പി.വി ഭാസ്കരൻ.
കമ്യൂണിസം എന്നുള്ളത് പുറത്ത് കാണിക്കാൻ മാത്രമുള്ളതാണെന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു, കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത് വീടിന് അകത്ത് അതൊന്നും നടക്കില്ല. അക്കാര്യം പറഞ്ഞ് ഇവിടെ നില്‍ക്കാമെന്ന് കരുതണ്ട. പറയുന്നത് അനുസരിച്ചില്ലേല്‍ കൊല്ലാനും അതില്‍ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു. ഇനി നീ നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്ന് പുഴുത്തോ.'-പുറത്ത് വന്ന വിഡിയോയില്‍ സംഗീത പറയുന്നു. ഫോണ്‍ വാങ്ങിവെച്ചതിനെ തുടർന്ന് തന്റെ കൈയില്‍ രഹസ്യമായി സൂക്ഷിച്ച ഫോണില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ച് പുറത്ത് വിടുന്നത്.
തടങ്കലിലാണെന്ന് കാണിച്ച് ഒരു സുഹൃത്ത് വഴി ഹെബിയസ് കോർപസ് ഫയല്‍ ചെയ്തെങ്കിലും പൊലീസ് തന്നോട് ഒന്നും ചോദിക്കാൻ തയാറായില്ലെന്നുമാണ് പരാതി. വിഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിന് മുൻപ് യുവതി എസ്.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.

