Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


◾കെ. റെയിലിനു ബദലായി മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയില്‍ തീരുമാനത്തിനു തിടുക്കം വേണ്ടെന്നു സി.പി.എം. എല്ലാ വശവും പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ മതി. കെ റെയിലിന്റെ പദ്ധതി അപ്പാടെ മാറ്റണമെന്നാണു ശ്രീധരന്റെ നിര്‍ദേശം. വേഗയാത്ര വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാട്.

◾ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ മൂന്ന് ഭ്രമണപഥത്തില്‍. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു വിക്ഷേപിച്ച ചാന്ദ്രയാന്‍ ഭൂമിയുടെ ആകര്‍ണവലയം ഭേദിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും. ഘട്ടംഘട്ടമായി 40 ദിവസത്തെ കുതിപ്പിനുശേഷം ചന്ദ്രയാനിലെ ലാന്‍ഡര്‍ ഓഗസ്റ്റ് 23 നാണ് ചന്ദ്രനില്‍ ഇറങ്ങുക. (ചന്ദ്രനിലേക്ക് ... https://youtu.be/l3wq7GQ7e8o )


◾കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിനു റേഷന്‍ വ്യാപാരികള്‍ക്കു നല്‍കാനുള്ള കമ്മീഷന്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി. അഞ്ചു രൂപ നിരക്കില്‍ പത്തുമാസത്തെ കമ്മീഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.


◾മണല്‍ മാഫിയയെ സഹായിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാര്‍ അടക്കം ഏഴു പോലീസുകാരെ പിരിച്ചുവിട്ടു. എഎസ്ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറല്‍), ഗോകുലന്‍ സി (കണ്ണൂര്‍ റൂറല്‍), സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എ. നിഷാര്‍ (കണ്ണൂര്‍ സിറ്റി), എം.വൈ. ഷിബിന്‍ (കോഴിക്കോട് റൂറല്‍), ടി.എം. അബ്ദുള്‍ റഷീദ് (കാസര്‍ഗോഡ്), വി.എ. ഷെജീര്‍  (കണ്ണൂര്‍ റൂറല്‍), ബി. ഹരികൃഷ്ണന്‍ (കാസര്‍ഗോഡ്) എന്നിവരെയാണ് പിരിച്ചുവിട്ടത്.


◾ഏക വ്യക്തി നിയമത്തില്‍ പൊതുജനാഭിപ്രായം അറിയിക്കാന്‍ ദേശീയ നിയമ കമ്മീഷന്‍ നല്‍കിയ സമയപരിധി രണ്ടാഴ്ചകൂടി നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേയാണ് ഈ മാസം 28 വരെ അഭിപ്രായങ്ങള്‍ അറിയിക്കാമെന്നു നിയമ കമ്മീഷന്‍ ഉത്തരവിറക്കിയത്.


◾ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്. ട്രേഡ് സെന്ററില്‍ വൈകുന്നേരം നാലിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

◾ഏക സിവില്‍ കോഡിനെതിരേ സിപിഎം ഇന്നു സംഘടിപ്പിക്കുന്ന സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി പ്രതിനിധിയായി അരയക്കണ്ടി സന്തോഷ് പങ്കെടുക്കും. ബില്ലിന്റെ കരട് വരുന്നതിനു മുന്നേ തമ്മിലടിക്കേണ്ടതുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.


◾സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ ജോര്‍ജ് തോമസിനെ സിപിഎം ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തു. കര്‍ഷസംഘം ഭാരവാഹിത്വത്തില്‍നിന്നും ഒഴിവാക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശയിലാണ് നടപടി.


◾കോഴിക്കോട്ട് തുണിക്കടകളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പു കണ്ടെത്തി. മൂന്നു പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി.


◾മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍നായര്‍ക്ക് ഇന്നു നവതി. മലയാളത്തെ ലോക സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കഥാകാരനാണ് എംടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയില്‍ പറഞ്ഞു.


◾അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി  രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 21 ന് എറണാകുളം സി.ബി.ഐ സ്പെഷ്യല്‍ കോടതി പരിഗണിക്കും. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നേരത്തെ കോടതിയെ സമീപിച്ചിരുന്നു.


◾തൃശൂര്‍ വാഴക്കോട് റബര്‍തോട്ടത്തില്‍ കാട്ടാനയുടെ ജഡം കുഴിച്ചുമൂടിയ സംഭവത്തില്‍ നാലു പേര്‍കൂടി കസ്റ്റഡിയില്‍. കുഴിച്ചിടാന്‍ ജെസിബിയുമായെത്തിയ രണ്ടു പേര്‍ അടക്കമുള്ളവരാണു പിടിയിലായത്. സംഭവത്തിലെ മുഖ്യപ്രതി മണിയഞ്ചിറ റോയ് ഗോവയിലേക്കു കടന്നു. ഇയാളുടെ ഭാര്യ ഗോവയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയാണ്. വനംവകുപ്പ് സംഘം ഗോവയില്‍ എത്തിയിട്ടുണ്ട്.

◾തൊഴില്‍ തട്ടിപ്പു കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി. എളംകുളം സ്വദേശി സതീഷ് ചന്ദ്രന്‍ (66), നാദാപുരം സ്വദേശി മൈമൂദ് എന്ന സലീം (50), പെരുമാനൂര്‍ സ്വദേശി ബിജു (48) എന്നിവരാണു പിടിയിലായത്. കൊച്ചി മെട്രോ അടക്കമുള്ള സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി രണ്ടുകോടി രൂപ തട്ടിയെടുത്തെന്നാണു കേസ്.


◾വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റു നല്‍കിയ എംകോം പ്രവേശനം നേടിയെന്ന കേസില്‍ എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു.


◾സര്‍ക്കാര്‍ ജോലിക്കാര്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും ജോലി ചെയ്യുമ്പോള്‍ 205 ദിവസം ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് സ്വയം ലജ്ജ തോന്നണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ ശമ്പളത്തിനായി നീക്കിവയ്ക്കുന്ന തുകയുടെ  64 ശതമാനവും സ്‌കൂള്‍ - കോളജ് അധ്യാപകര്‍ക്കാണ്. പഠന നിലവാരം ഉയര്‍ത്താന്‍ ഓള്‍ പാസ് നിര്‍ത്തലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.


◾സ്വാതന്ത്ര്യസമര സേനാനി മാവേലിക്കര പുന്നമൂട് കളക്കാട്ട് കെ. ഗംഗാധരപണിക്കര്‍ അന്തരിച്ചു. 102 വയസായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.


◾മുന്‍കൂര്‍ നോട്ടീസ് നല്‍കി വിശദീകരണം കേള്‍ക്കാതെ അറസ്റ്റ് ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ട്  മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചു. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഭീഷണി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തനിക്കെതിരെ 107 ഓളം എഫ്ഐആര്‍ തന്റെ പക്കലുണ്ടെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുവെന്നും ഷാജന്‍ ചൂണ്ടിക്കാട്ടി.


◾ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട ആധാരങ്ങള്‍ക്കു പകരം പുതിയവ ഈ മാസം 31 നകം  എസ്ബിഐ തയ്യാറാക്കി നല്‍കണമെന്ന് ജില്ല കളക്ടറുടെ നിര്‍ദ്ദേശം. എസ് ബി ഐയുടെ  സ്വന്തം ചെലവില്‍ വേണം  പുതിയ പ്രമാണങ്ങള്‍ ശരിയാക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ വ്യക്തമാക്കി. ആധാരങ്ങള്‍ക്കായി പത്ത് വര്‍ഷം ബാങ്ക് കയറിയിറങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി കളക്ടറുടെ ഇടപെടല്‍.


◾തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോകുകയായിരുന്ന യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ ബിയര്‍കുപ്പി പൊട്ടിച്ചു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കഴുത്തില്‍ വച്ചു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുമായി യുവാവ് കടന്നുകളഞ്ഞു. ചത്തീസ്ഗഡില്‍നിന്നു വന്നവരാണ് ഇരുവരും.


◾പാലക്കാട് അട്ടപ്പാടിയില്‍ മദ്യം കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ എക്സൈസുകാര്‍ മര്‍ദ്ദിച്ചു. നായ്ക്കര്‍പാടി സ്വദേശി നാഗരാജിനെയാണ് മര്‍ദ്ദിച്ചത്. കര്‍ണപടം തകര്‍ന്ന നിലയിലായ  ഇയാളെ ചികിത്സക്കായി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

◾വഴിവിളക്കു തെളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അസിസ്റ്റന്റ് എന്‍ജിനിയറെ ഏറ്റുമാനൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ മര്‍ദിച്ചു. എന്‍ജിനിയര്‍ എസ്. ബോണിയെ മര്‍ദിച്ചതിന് കെ.ബി. ജയമോഹനെതിരേ കേസെടുത്തു.


◾മണ്ണാര്‍ക്കാട് 12 വയസുള്ള ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വര്‍ഷം കഠിനതടവു ശിക്ഷ. 35 കാരനായ ഹംസക്ക് 2,11,000 രൂപ പിഴയും പട്ടാമ്പി കോടതി ശിക്ഷിച്ചിട്ടുണ്ട്.


◾മഹാരാഷ്ട്രയില്‍ ശിവസേന- ബിജെപി സര്‍ക്കാരിനൊപ്പം ചേര്‍ന്ന അജിത് പവാര്‍ വിഭാഗം എന്‍സിപിയിലെ എട്ട് എംഎല്‍എമാര്‍ക്കു മന്ത്രിസ്ഥാനം. അജിത് പവാറിനു ധനകാര്യമാണു നല്‍കിയിരിക്കുന്നത്.


◾തക്കാളി കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ വിറ്റുതുടങ്ങി. ഡല്‍ഹി, ലഖ്‌നൗ, പാറ്റ്‌ന തുടങ്ങിയ വന്‍നഗരങ്ങളില്‍ കിലോയ്ക്ക് 90 രൂപയ്ക്കാണു തക്കാളി വില്‍ക്കുന്നത്.  ഒരാള്‍ക്ക് രണ്ടു കിലോ തക്കാളി മാത്രമേ ലഭിക്കൂ. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സംഭരിച്ച തക്കാളിയാണു വിതരണംചെയ്യുന്നത്.


◾ചാന്ദ്രയാന്‍ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. അവരുടെ അര്‍പ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട് എന്നും മോദി ട്വീറ്റ് ചെയ്തു.


◾സര്‍ക്കാര്‍ ജോലിക്കു കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ തമിഴുനാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സെന്തില്‍ ബാലാജി നിയമത്തിനു വിധേയനാണെന്നു കോടതി അഭിപ്രായപ്പെട്ടു.


◾പ്രതിരോധ, ആണവ രംഗങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. നാവിക സേനയ്ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.


◾ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുരുഷ ടീമിനെ ഋതുരാജ് ഗെയ്ക്വാദും വനിതാ ടീമിനെ ഹര്‍മന്‍ പ്രീത് കൗറും നയിക്കും. ടി20 ഫോര്‍മാറ്റിലള്ള മത്സരങ്ങള്‍ക്കായുള്ള പുരുഷ- വനിത ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ അഭിമാന താരം മിന്നുമണി വനിതാ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

◾വെസ്റ്റിന്‍ഡീസനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ മുട്ടു കുത്തിച്ചത്. ഒന്നാമിന്നിംഗ്സ് 421 ന് 5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ വെസ്റ്റിന്‍ഡീസിനെ രണ്ടാമിന്നിംഗ്സില്‍ 130 റണ്‍സിന് പുറത്താക്കിയാണ് മികച്ച വിജയം സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്സില്‍ 7 വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനാണ് വെസ്റ്റിന്‍ഡീസ് പടയെ നിരായുധരാക്കി തകര്‍ത്തു കളഞ്ഞത്. നേരത്തെ ഒന്നാമിന്നിംഗ്സില്‍ 171 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളിന്റേയും 76 റണ്‍സെടുത്ത വിരാട് കോലിയുടേയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.


◾നാളെ നടക്കുന്ന വിംബിള്‍ഡണ്‍ പുരുഷവിഭാഗം ഫൈനലില്‍ സെര്‍ബിയന്‍ താരമായ നൊവാക് ജോക്കോവിച്ച് സ്പാനിഷ് താരമായ കാര്‍ലോസ് അല്‍ക്കരാസുമായി ഏറ്റുമുട്ടും.  ഇന്നലെ നടന്ന സെമിഫൈനലില്‍ ഇറ്റലിയുടെ യാന്നിക് സിന്നറെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ജോക്കോ ഒമ്പതാം വിംബിള്‍ഡണ്‍ ഫൈനലിന് യോഗ്യത നേടിയത്. ജോക്കോയുടെ 35-ാംഗ്രാന്‍സ്ലാം ഫൈനലാണിത്. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ തോല്‍പ്പിച്ചാണ് അല്‍ക്കരാസ് ഫൈനലിലെത്തിയത്. അതേസമയം ഇന്ന് നടക്കുന്ന വിംബിള്‍ഡണ്‍ വനിതാ വിഭാഗം ഫൈനലില്‍ ചെക്ക്  താരമായ മാര്‍ക്കെറ്റാ വോന്‍ഡ്രോസോവ ടുണീഷ്യന്‍ താരമായ ഓണ്‍സ് യാബിറുമായി ഏറ്റുമുട്ടും.


◾കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കിന്റെ 106 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് കനേഡിയന്‍ പബ്ലിക് പെന്‍ഷന്‍ ഫണ്ടായ ഒമേഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കോര്‍പ്പറേഷന്‍. എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച ബള്‍ക്ക് ഡീല്‍ ഡാറ്റ പ്രകാരം ജൂലൈ 13ന് 20.89 ലക്ഷം ഓഹരികള്‍ ഓഹരിയൊന്നിന് 295.02 രൂപ നിരക്കിലും 15 ലക്ഷം ഓഹരികള്‍ 295 രൂപ നിരക്കിലുമാണ് വിറ്റഴിച്ചത്. മൊത്തം 105.9 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. 2019 നവംബറിലാണ് ഒമേഴ്‌സ് സി.എസ്.ബി ബാങ്കിന്റെ 2.07 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നത്. സി.എസ്.ബി ബാങ്ക് ഐ.പി.ഒയിലെ ഏറ്റവും വലിയ ആങ്കര്‍ ഇന്‍വെസ്റ്ററായിരുന്നു ഒമേഴ്‌സ്. 35.89 ലക്ഷം ഓഹരികള്‍ 195 രൂപയ്ക്കാണ് അന്ന് വാങ്ങിയത്. നിലവില്‍ ഐ.പി.ഒ വിലയേക്കാള്‍ 100 രൂപ കൂടുതലാണ് ഓഹരി വില. മാര്‍ച്ചിലെ ഏറ്റവും വലിയ താഴ്ചയില്‍ നിന്ന് ഓഹരി 30 ശതമാനത്തിധികം മുന്നേറിയിരുന്നു. 2023 മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ബാങ്കിന്റെ ലാഭം മുന്‍ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 19 ശതമാനം വര്‍ധിച്ച് 156 കോടി രൂപയായിരുന്നു. പലിശ മാര്‍ജിന്‍ 15 ശതമാനം ഉയര്‍ന്ന് 349 കോടി രൂപയും.

◾ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'റേച്ചല്‍' എന്നാണ് ചിത്രത്തിന്റെ പേര്. എബ്രിഡ് ഷൈന്‍ നിര്‍മാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ഒരു വെട്ട് കത്തിയുടെ മൂര്‍ച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചല്‍. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്കും മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന റേച്ചലായെത്തുന്ന ഹണി റോസിനെ പോസ്റ്ററില്‍ കാണാം. മലയാള സിനിമ സംഗീത മേഖലയിലെ നവതരംഗങ്ങളില്‍ ഒരാളായ അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്.


◾പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് സമ്മാനിച്ച് പ്രണവ് മോഹന്‍ലാല്‍. ഹൃദയത്തിനു ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും  ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്‍ മോഹന്‍ലാല്‍ നടത്തി. 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവിനെ കൂടാതെ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരുമെത്തുന്നു. ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മാണം നിര്‍വഹിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.


◾ഇന്ത്യയില്‍ 10 ലക്ഷം കാറുകള്‍ നിര്‍മിച്ച് കിയ. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ നിര്‍മാണശാലയില്‍ നിന്നാണ് കിയ 10 ലക്ഷം കാറുകള്‍ പുറത്തിറക്കിയത്. ഇതോടെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ 10 ലക്ഷം പൂര്‍ത്തിയാക്കുന്ന വാഹന നിര്‍മാതാക്കള്‍ എന്ന പേരും കിയയ്ക്കും സ്വന്തമായി. 10 ലക്ഷം തികച്ചുകൊണ്ട് ചെറു എസ്യുവി സെല്‍റ്റോസിന്റെ പുതിയ പതിപ്പാണ് അനന്തപൂര്‍ ശാലയില്‍ നിന്ന് പുറത്തുവന്നത്. 7.5 ലക്ഷം യൂണിറ്റ് പ്രദേശിക വില്‍പനയും 2.5 ലക്ഷം യൂണിറ്റ് കയറ്റുമതിയും ചേര്‍ന്നാണ് നിര്‍മാണം 10 ലക്ഷം പിന്നിട്ടത്. ഇതില്‍ 532450 സെല്‍റ്റോസും 332450 യൂണിറ്റ് സോണറ്റും 120516 യൂണിറ്റ് കരന്‍സും 14584 യൂണിറ്റ് കാര്‍ണിവലുമുണ്ട്. 2019 ലാണ് സെല്‍റ്റോസുമായി കിയ ഇന്ത്യന്‍ വിപണിയില്‍ അറങ്ങേറിയത്. വിപണിയിലെത്തി ആദ്യ 46 മാസത്തില്‍ തന്നെ സെല്‍റ്റോസിന്റെ വില്‍പന 5 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അനന്തപൂര്‍ ശാലയ്ക്കു വര്‍ഷം മൂന്നു ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശേഷിയുണ്ട്.

◾കവിയും യുവവിപ്ലവകാരിയുമായിരുന്ന കാലിയേവിന്റെ ചരിത്രമോ ഭാവനയോ കണ്ടെത്താത്ത പില്‍ക്കാലത്തെ ജീവിതാഖ്യാനമാണ് ഇത്. വിപ്ലവത്തിന്റെ ഉച്ചാവസ്ഥയില്‍ ദൗത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ട് മനഃസാക്ഷിയുടെ വനാന്തരത്തില്‍ പുണ്യപാപബോധങ്ങള്‍ക്കിടയിലൂടെ നടത്തുന്ന പലായനം: സ്വത്വാന്വേഷണം. മിത്രങ്ങളാലും ശത്രുക്കളാലും ഒരേപോലെ വേട്ടയാടപ്പെടുന്ന വിഭ്രമാവസ്ഥയിലെ പോരാളിയായും ഭീരുവായും റെനഗേഡായും ഇരയായും രക്ഷകനായും ഉള്ള വേഷപ്പകര്‍ച്ചകള്‍. ആയിരത്തൊന്നു രാവുകളിലെന്നപോലെയുള്ള വിസ്മയാനുഭവ പരമ്പരകള്‍. പിറന്ന നാട്ടിലേക്കുള്ള തിരിച്ചുവരവില്‍ തനിക്കും മുമ്പിലുള്ള തന്റെ പ്രതിമയ്ക്കുമിടയിലെ സ്വത്വവിഭ്രമം. സാത്വികത രൗദ്രമായും രൗദ്രം സാത്വികതയായും താന്‍ അപരനായും അപരന്‍ താനായും പുണ്യം പാപമായും പാപം പുണ്യമായും നിറംപകര്‍ന്നാടുന്ന വൈരുദ്ധ്യങ്ങളിലെ ദ്വന്ദ്വത്തെയും ദ്വന്ദ്വത്തിലെ വൈരുദ്ധ്യങ്ങളെയും അനുഭവിപ്പിക്കുന്ന മാജിക്കല്‍ റിയലിസത്തിന്റെ കാവ്യാഖ്യായിക. 'രൗദ്രസാത്വികം'. പ്രഭാവര്‍മ്മ. ഡി സി ബുക്സ്. വില: 230 രൂപ.


◾സുരക്ഷിതമായും ഫലപ്രദമായും മദ്യപാനം നിര്‍ത്തുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനും കഴിയും. നിങ്ങള്‍ക്ക് പൂര്‍ണ്ണമായും മദ്യം ഉപേക്ഷിക്കാന്‍ കഴിയുന്നതുവരെ ഓരോ ആഴ്ചയും ഒരു നിശ്ചിത ശതമാനം മദ്യപാനം കുറയ്ക്കുന്നത് പോലെ നിങ്ങള്‍ക്കായി ഒരു യഥാര്‍ത്ഥ ലക്ഷ്യം സജ്ജമാക്കുക. ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും തലവേദന, ഓക്കാനം തുടങ്ങിയ പിന്‍വലിക്കല്‍ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും സഹായിക്കും. ആല്‍ക്കഹോള്‍ ഡിറ്റോക്‌സിന്റെ ശാരീരികവും വൈകാരികവുമായ സമ്മര്‍ദ്ദത്തില്‍ നിന്ന് നിങ്ങളുടെ ശരീരത്തിന് വീണ്ടെടുക്കാന്‍ വേണ്ടത്ര ഉറക്കം നിര്‍ണായകമാണ്. ഒരു പതിവ് ഉറക്ക ദിനചര്യ സ്ഥാപിക്കാന്‍ ശ്രമിക്കുക, ഉറക്കത്തെ തടസ്സപ്പെടുത്തുന്ന കഫീനും മറ്റ് ഉത്തേജകങ്ങളും ഒഴിവാക്കുക. ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ ആല്‍ക്കഹോള്‍ ഡിറ്റോക്സില്‍ നിന്ന് വീണ്ടെടുക്കാന്‍ സഹായിക്കും. പഞ്ചസാരയും സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക. ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉത്കണ്ഠ കുറയ്ക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. വായന, പെയിന്റിംഗ്, അല്ലെങ്കില്‍ പ്രകൃതിയില്‍ സമയം ചെലവഴിക്കല്‍ എന്നിങ്ങനെ നിങ്ങള്‍ ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മദ്യാസക്തിയില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാന്‍ സഹായിക്കും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്തുണ തേടുക, അല്ലെങ്കില്‍ ഒരു പിന്തുണാ ഗ്രൂപ്പില്‍ ചേരുന്നത് പരിഗണിക്കുക അല്ലെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടുക.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.