കല്ലമ്ബലത്ത് മദ്യപിക്കുന്നതിനിടെ കൈ തട്ടി മദ്യഗ്ലാസ് താഴെ വീണതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കുളത്തില്‍ മുക്കിക്കൊന്നു.
വ്യാഴാഴ്ച യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ചിറ്റായിക്കോട് കോലയത്ത് കളിയില്‍ വീട്ടില്‍ ബാബു- പൊന്നമ്മ ദമ്ബതികളുടെ മകൻ രാജു(30) ആണ് മരിച്ചത്. പ്രതി മാവിൻമൂട് ചിറ്റായിക്കോട് വലിയകാവ് തലവിള വീട്ടില്‍ സുനില്‍ (41) അറസ്റ്റിലായി.
ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ രാജുവിന്റെ കൈതട്ടി മദ്യഗ്ലാസ് താഴെ വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാജുവിനൊപ്പം കുളത്തിന്റെ കരയില്‍ മദ്യപിച്ചിരുന്നവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പ്രതി സുനിലും കൊല്ലപ്പെട്ട രാജുവും രണ്ടു സുഹൃത്തുക്കളും മദ്യപിക്കാൻ കുളക്കരയിലെത്തി. സുനിലിനായി ഗ്ലാസില്‍ ഒഴിച്ച മദ്യം രാജുവിന്റെ കൈതട്ടി തറയില്‍ വീണതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സുനിലും രാജുവും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോയി.
വൈകിട്ട് ആറരയോടെ കുളത്തില്‍ കുളിക്കാനായി രാജു എത്തി. പിന്നാലെ സുനിലും വന്നു. വീണ്ടും തര്‍ക്കമുണ്ടായെന്നും കുളിച്ചുകൊണ്ടിരുന്ന രാജുവിനെ സുനില്‍ ബലമായി വെള്ളത്തില്‍ പിടിച്ചു താഴ്ത്തിയെന്നും പൊലീസ് പറഞ്ഞു. മരിച്ചു എന്ന് ഉറപ്പായ ശേഷമാണ് സുനില്‍ മടങ്ങിയത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.