Click to learn more 👇

'പുതിയ മോഡല്‍ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തല്‍ എന്റെ ജോലി; പിതാവിന്റെ പേര് ഉപയോഗിച്ച്‌ ഒന്നും നേടിയിട്ടില്ല ; സൈബര്‍ പോരാളികള്‍ക്ക് മറുപടിയുമായി അച്ചു ഉമ്മന്‍


 

സൈബര്‍ പോരാളികള്‍ക്കെതിരെ ആരോപണവുമായി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സൈബര്‍ പോരാളികള്‍ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് അച്ചു ഉമ്മന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

പിതാവിന്റെ പേര് ഉപയോഗിച്ച്‌ ഒരു നേട്ടവും ഇന്നുവരെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടില്ല. ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമാണ്. ഉമ്മന്‍ ചാണ്ടിയുടെ സത്‌പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തിലുള്ള സൈബര്‍ പ്രചാരണങ്ങള്‍ നിരാശാജനകമാണ്. ഒരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടി പോലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് ആവര്‍ത്തിക്കുന്നുവെന്നും ജോലിയിലും അതുമായി ബന്ധപ്പെട്ട സത്യസന്ധതയിലും ഉറച്ചുനില്‍ക്കുന്നതായും അച്ചു ഉമ്മന്‍ കുറിപ്പില്‍ വ്യക്തമാക്കി.

അച്ചു ഉമ്മന്റെ ഫേസ് ബുക്ക് പോസ്റ്റ്:

കണ്ടന്റ് ക്രിയേഷന്‍ ഒരു പ്രൊഫഷനായി ഞാന്‍ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷന്‍, യാത്ര, ലൈഫ് സ്‌റ്റൈല്‍, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ ഞാന്‍ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാന്‍ഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്. ഇത്രയും നാളായി ഈ പ്രഫഷനില്‍ എന്റെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച്‌ ഒരു നേട്ടവും ഞാന്‍ സ്വന്തമാക്കിയിട്ടില്ല. ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലര്‍ത്തിയിട്ടുമുണ്ട്.

എന്നാല്‍, കുറച്ചു ദിവസങ്ങളായി ചില സൈബര്‍ പോരാളികള്‍ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകള്‍. ഇതു വളരെ നിരാശാജനകമാണ്.

പുതിയ മോഡല്‍ വസ്ത്രങ്ങള്‍, ഫാഷന്‍ സമീപനങ്ങള്‍, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും പൂര്‍ണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.

എന്നാല്‍, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച്‌ എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവര്‍ത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.