Click to learn more 👇

ഹോണടിച്ചതിന് കോഴിക്കോട് നഗരമധ്യത്തില്‍ ഡോക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം: cctv ദൃശ്യങ്ങൾ വാർത്തയോടൊപ്പം


ഹോണടിച്ചതിന് കോഴിക്കോട് നഗരമധ്യത്തില്‍ ഡോക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലില്‍ മുന്നില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച്‌ നിന്ന കാര്‍ മാറ്റിക്കിട്ടാൻ ഹോണടിച്ചതിന് പ്രകോപിതനായ യുവാവ് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ പേരാമ്ബ്ര പൈതോത്ത് ജിദാത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകീട്ട് ഡോക്ടര്‍ വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. സരോവരം ഭാഗത്തു നിന്നെത്തിയ ഡോക്ടര്‍ക്ക് വയനാട് റോഡ് ക്രിസ്ത്യൻ കോളജ് സിഗ്നല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ടാണു പോകേണ്ടിയിരുന്നത്. ഫ്രീ ടേണുള്ള ഇവിടെ ജിദാത്തിന്റെ കാര്‍ തടസം സൃഷ്ടിച്ചു നില്‍ക്കുകയായിരുന്നു. ഹോണടിച്ചതോടെ പ്രകോപിതനായ ജിദാത്ത് വണ്ടിയില്‍ നിന്ന് ഇറങ്ങി വഴക്കിട്ടു. എന്നാല്‍ ഡോക്ടര്‍ ഇയാളുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ടു പോയി. ‌

ഇതോടെ ഡോക്ടറുടെ വാഹനത്തെ ജിദാത്ത് പിന്തുടരുകയായിരുന്നു. പിടി ഉഷ റോഡ് ജംഗ്ഷനിലെത്തിയപ്പോള്‍ മുന്നില്‍ കാര്‍ കയറ്റി തടയുകയും ഇറങ്ങിച്ചെന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. വിവരം അന്വേഷിക്കാൻ ഗ്ലാസ് താഴ്ത്തിയ ഡോക്ടറെ ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് കാറിന്റെ ഡോര്‍ തുറന്ന് വലിച്ചുപുറത്തിട്ടും ആക്രമിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് നിലത്തു വീണ ഡോക്ടറെ രക്ഷിച്ച്‌ സമീപത്തെ ഫ്ലാറ്റിലേക്ക് മാറ്റിയത്. നാട്ടുകാര്‍ തടഞ്ഞെങ്കിലും ബഹളത്തിനിടയില്‍ ജിദാത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമം കണ്ടവര്‍ നല്‍കിയ വാഹന നമ്ബറും സിസിടിവി ദൃശ്യവും പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്.

ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.