Click to learn more 👇

സോളാര്‍ ലൈംഗികാരോപണം: 'പരാതിക്കാരിയുടെ കത്തിന്റെ വില 50 ലക്ഷം' എല്ലാം പണത്തിനുവേണ്ടിയെന്ന് CBI;


 

തിരുവനന്തപുരം: സോളാര്‍ ലൈംഗികാരോപണക്കേസില്‍ സിബിഐ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ ലക്ഷ്യം പണമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പരാതിക്കാരിയില്‍നിന്ന് ഈ കത്ത് ടി ജി നന്ദകുമാര്‍ സ്വന്തമാക്കിയത് 50 ലക്ഷം രൂപ നല്‍കിയാണന്ന് ശരണ്യ മനോജ് മൊഴി നല്‍കിയതായി സിബിഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്കാരി ജയിലില്‍വച്ച്‌ എഴുതിയ കത്ത് ആദ്യം കൈക്കലാക്കിയത് മനോജാണെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. പിന്നീട് ഈ കത്ത് നന്ദകുമാറിന് നല്‍കാൻ പരാതിക്കാരി മനോജിനോട് നിര്‍ദേശിച്ചു. അതുപ്രകാരം കത്ത് കൈമാറുകയും ചെയ്തു. എന്നാല്‍, കത്ത്‌ കൈമാറുംമുമ്ബുതന്നെ പരാതിക്കാരി നന്ദകുമാറില്‍നിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നതായി മനോജ് മൊഴി നല്‍കി. ഈ കത്ത് നന്ദകുമാര്‍ 50 ലക്ഷം രൂപവാങ്ങി ഒരു വാര്‍ത്താചാനലിന് വിറ്റു. പിന്നീട് നന്ദകുമാര്‍ എറണാകുളത്തുവെച്ച്‌ പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

ലൈംഗികാരോപണസംഭവത്തില്‍ പരാതിക്കാരി പറയുന്നത് കളവാണെന്ന് ടീം സോളാര്‍ കമ്ബനിയുടെ മുൻ ജനറല്‍മാനേജരായിരുന്ന രാജശേഖരൻ നായരും സിബിഐക്ക്‌ മൊഴിനല്‍കി. പണത്തിനുവേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി.

സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്നതെന്നുകാട്ടി പരാതിക്കാരി ഹാജരാക്കിയ സാരിയില്‍ എന്തെങ്കിലും ശരീരസ്രവങ്ങളുടെ സാന്നിധ്യമുള്ളതായി ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി ക്ലിഫ്ഹൗസില്‍ എത്തിയെന്നുപറയുന്ന 2012 സെപ്റ്റംബര്‍ 19ന് അവരെ അവിടെ കണ്ടതായി ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാരും മൊഴി നല്‍കിയിട്ടില്ല. ക്ലിഫ്ഹൗസില്‍വച്ച്‌ ലൈംഗിക പീഡനം നടന്നുവെന്നതിന് പി സി ജോര്‍ജ് സാക്ഷിയല്ലെന്നും പരാതിക്കാരി പി സി ജോര്‍ജിന്റെ വീട്ടിലെത്തി കുറിപ്പ് നല്‍കിയത് ദുരുദ്ദേശ്യത്തോടെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പരാതിക്കാരിക്ക് ഉമ്മൻചാണ്ടിയെ കാണാൻ അപ്പോയ്‌ൻമെന്റ് ലഭ്യമാക്കിയതായി അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെന്നി ജോപ്പൻ മൊഴിനല്‍കിയിരുന്നു. എന്നാല്‍, പരാതിക്കാരിയുടെ ആരോപണങ്ങള്‍ക്ക് താൻ സാക്ഷിയായിരുന്നില്ലെന്നാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. ക്ലിഫ്ഹൗസില്‍ തനിക്കൊപ്പം എത്തിയെന്ന് പരാതിക്കാരി പറയുന്ന സന്ദീപ് സംഭവദിവസം ക്ലിഫ്ഹൗസിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട കോഴ ആരോപണവും സിബിഐ തള്ളിക്കളയുന്നു. കേരള സ്റ്റേറ്റ് റിന്യൂവബിള്‍ എനര്‍ജി പോളിസി നടപ്പാക്കാൻ ഉമ്മൻചാണ്ടി 1.90 കോടി രൂപ ആവശ്യപ്പെട്ടെന്നും അത് നല്‍കിയെന്നുമുള്ള പരാതിക്കാരിയുടെ ആരോപണമാണ് സിബിഐ തള്ളിയത്. ഈ ആരോപണത്തിനും തെളിവില്ലെന്നാണ് സിബിഐ റിപ്പോര്‍ട്ട്. ക്ലിഫ്ഹൗസില്‍ പോയതിനും ഡല്‍ഹിയില്‍ ഉമ്മൻചാണ്ടിക്കായി പണംനല്‍കിയതിനും സാക്ഷികളായെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയവരൊക്കെ സിബിഐക്ക് നല്‍കിയത് വ്യത്യസ്തമായ മൊഴിയായിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.