Click to learn more 👇

നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍കയറി തലയ്ക്ക് വെട്ടിയശേഷം യുവാവ് ജീവനൊടുക്കി


 

കൊച്ചി: പെരുമ്ബാവൂര്‍ രായമംഗലത്ത് നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചശേഷം യുവാവ് ജീവനൊടുക്കി.

രായമംഗലം മുരിങ്ങാമ്ബിള്ളിയില്‍ പാണിയാടൻ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകള്‍ അല്‍ക്ക അന്ന ബിനു(19)വിനാണ് മാരകമായി വെട്ടേറ്റത്. ഇരിങ്ങോല്‍ മുക്കളംഞ്ചേരി സ്വദേശി എല്‍ദോസാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ അല്‍ക്കയുടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റു. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട എല്‍ദോസിനെ പിന്നീട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അല്‍ക്കയുടെ മുത്തച്ഛൻ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേറ്റത്. നിലവില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ബന്ധുക്കളും ചികിത്സയിലാണ്.

അല്‍ക്കയെ ലക്ഷ്യമിട്ടായിരുന്നു എല്‍ദോസെത്തിയതെന്നും അല്‍ക്കയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഔസഫിനും ചിന്നമ്മക്കും പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു. പ്രതി എല്‍ദോസും നഴ്സിങ് വിദ്യാര്‍ത്ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം.

അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. അല്‍ക്കയെ വീട്ടില്‍ക്കയറി ആക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് എല്‍ദോസ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.