കൊച്ചി: സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
ഷാക്കിര്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടിയുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശം.
ഷാക്കിര്‍ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രല്‍ പൊലീസ് അറിയിച്ചിരുന്നു. എറണാകുളം സെൻട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.
പ്രതി വിദേശത്തേക്ക് കടന്നെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും പൊലീസ് പറയുന്നു. ഷക്കീര്‍ സുബാൻ നാട്ടിലെത്തിയ ശേഷം ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നാട്ടിലെത്താത്ത സാഹചര്യത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ് പൊലീസ്.