വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കനാലില്‍ തള്ളി പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പുറം ലോകമറിഞ്ഞത്.
ബിഹാറിലാണ് സംഭവം. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്. അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പൊലീസ് പൊക്കിയെടുത്തും ലാത്തി ഉപയോഗിച്ചും കനാലിലേക്ക് തള്ളുകയായിരുന്നു. മാരകമായ അപകടകമാണ് നടന്നതെന്നും മൃതദേഹം വീണ്ടെടുക്കാനാകാത്ത വിധം ഛിന്നഭിന്നമായതിനാലാണ് അവശിഷ്ടം കനാലിലേക്ക് തള്ളിയതെന്ന് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
എന്നാല്‍ മൃതദേഹം കനാലില്‍ നിന്ന് വീണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചിട്ടുണ്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മനുഷ്യത്വരഹിതമായ നടപടിയാണ് പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഉന്നത ഓഫിസര്‍മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പങ്കുള്ള പൊലീസ് കോണ്‍സ്റ്റബിളിനെയും ഡ്രൈവറെയും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് മുസഫര്‍പുര്‍ എസ്പി രാകേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് ഹോം ഗാര്‍ഡുമാരെ പിരിച്ചുവിടുകയും ചെയ്തു.
Utterly condemnable and inhumane act by Bihar police.
They threw the body remains of an accident victim into a canal 😢😢 pic.twitter.com/0nabJtCFn2
വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. മനുഷ്യത്വ രഹിതമായ നടപടിയാണ് പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മാന്യമായ ശവസംസ്കാരം എല്ലാവരുടെയും അവകാശമാണെന്നും പലരും അഭിപ്രായപ്പെട്ടു.