എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതാ നിര്‍മാണം ഏറ്റെടുത്ത ജി.ഐ.പി.എല്‍ കമ്ബനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ചു.
പാലിയേക്കരയിയിലെ കമ്ബനിയുടെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ഇഡി അറിയിച്ചു.
ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം ഏറ്റെടുത്തു നടത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പങ്കാളിയായ ഭാരത് റോഡ് നെറ്റ് വര്‍ക് ലിമിറ്റഡ് എന്നിവര്‍ ഉദ്യോഗസ്ഥ ഒത്താശയോടെ 102 കോടിയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടന്നു വരികയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കമ്ബനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയത്. 2006 മുതല്‍ 2016 വരെയുള്ള റോഡ് നിര്‍മാണത്തില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇഡി കണ്ടെത്തിയത്.
ടോള്‍ പിരിക്കാൻ കരാര്‍ പ്രകാരമുളള നിര്‍മാണം പൂര്‍ത്തിയാക്കാതെ അനുമതി നല്‍കി, ബസ് ബേകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചു തുടങ്ങിയവയാണ് കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍. കൂടാതെ ടോള്‍ വഴി പിരിഞ്ഞുകിട്ടിയ തുക കരാര്‍ കന്പനി നിക്ഷേപിച്ചത് മ്യൂച്ചല്‍ ഫണ്ടുകളിലാണെന്നും കണ്ടെത്തി.