ഒക്‌ടോബര്‍ 7 തെക്കൻ ഇസ്രായേലില്‍ നടത്തിയ മാരകമായ ഭീകരാക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സമ്മതിക്കുന്ന രണ്ട ഹമാസ് ഭീകരരുടെ വീഡിയോ പുറത്തുവിട്ട് ഇസ്രായേല്‍.
ഇസ്രായേലില്‍ നിന്ന് ഗാസയിലേക്ക് സാധാരണക്കാരെ ബന്ദികളാക്കിയതിന് ഹമാസ് തങ്ങള്‍ക്ക് സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്തതായി വീഡിയോയില്‍ ഇവര്‍ പറയുന്നുണ്ട്.
‘ആരെങ്കിലും ഒരു ബന്ദിയെ തട്ടിക്കൊണ്ടുപോയി ഗാസയിലേക്ക് കൊണ്ടുവന്നാല്‍ അവര്‍ക്ക് 10,000 ഡോളര്‍ സ്റ്റൈപ്പൻഡും ഒരു അപ്പാര്‍ട്ട്മെന്റും ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടുതലും പ്രായമായ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുവരാനായിരുന്നു തനിക്കും തന്നെപ്പോലുള്ള മറ്റുള്ളവര്‍ക്കും ലഭിച്ചിരുന്ന നിര്‍ദ്ദേശം. വീടുകള്‍ നശിപ്പിക്കാനും കഴിയുന്നത്ര ആളുകളെ തട്ടിക്കൊണ്ടുവരാനുമായിരുന്നു ഞങ്ങളോട് പറഞ്ഞിരുന്നത്. ലഭിച്ച നിര്‍ദേശ പ്രകാരം ഞങ്ങള്‍ ഇസ്രായേല്‍ പൗരന്മാരുടെ വീടുകളിലെത്തി.
അവളുടെ (ഇരയുടെ) നായ പുറത്തേക്ക് വന്നു. ഞാൻ അവനെ വെടിവച്ചു. അവള്‍ താഴെ കിടക്കുകയായിരുന്നു. ഞാൻ അവളെ വെടിവെച്ചു. എന്നാല്‍, അവള്‍ നേരത്തെ തന്നെ മരിച്ചിരുന്നു. ഒരു മൃതദേഹത്തില്‍ വെടിയുണ്ട പാഴാക്കിയതിന് കമാൻഡര്‍ എന്നോട് ആക്രോശിച്ചു’, ഒരാള്‍ പറഞ്ഞു.
ആക്രമണത്തിനിടെ രണ്ട് വീടുകള്‍ നശിപ്പിച്ചതായി മറ്റൊരു ഭീകരൻ സമ്മതിച്ചു. ‘ഞങ്ങള്‍ ചെയ്യാൻ വന്ന കാര്യങ്ങള്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കി, തുടര്‍ന്ന് രണ്ട് വീടുകള്‍ കത്തിച്ചു’, അയാള്‍ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ സ്വഭാവവും രീതിയും ഇവര്‍ വിവരിക്കുന്നുണ്ട്.