വീണ്ടും ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുടെ ക്രൂരത. വെറും 2000 രൂപ തിരിച്ചടക്കാത്തതിനാല്‍ ലോണ്‍ ആപ്പുകള്‍ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആന്ധ്രപ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തു.
ലോണ്‍ ആപ്പ് ഏജൻ്റുമാർ ഭാര്യയുടെ ഫോട്ടോകള്‍ മോർഫ് ചെയ്‌ത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുത്തതില്‍ മനംനൊന്താണ് 25 കാരനായ നരേന്ദ്ര ജീവനൊടുക്കിയത്. ഒക്‌ടോബർ 28 നായിരുന്നു യുവാവിന്‍റെ വിവാഹം. മറ്റൊരു ജാതിയില്‍പെട്ട യുവതിയുമായുള്ള പ്രണയവിവാഹമായിരുന്നു.
മത്സ്യത്തൊഴിലാളിയായിരുന്ന നരേന്ദ്രൻ വിശാഖപട്ടണത്താണ് താമസിച്ചിരുന്നത്. മോശം കാലാവസ്ഥ മൂലം കടലില്‍ പോകാൻ കഴിയാതിരുന്നത് ഇദ്ദേഹത്തിന് സാമ്ബത്തിക പ്രതിസന്ധി ഉണ്ടാക്കി വച്ചിരുന്നു. ചെലവുകള്‍ക്കായി നരേന്ദ്ര ഒരു ആപ്പില്‍ നിന്ന് 2000 രൂപ കടം ലോണെടുത്തിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍, ലോണ്‍ ആപ്പ് ഏജൻ്റുമാർ ലോണ്‍ തിരിച്ചടയ്ക്കാത്തതില്‍ യുവാവിനെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
കൂടാതെ, ഇയാളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏജൻ്റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്തു. ചിത്രങ്ങള്‍ കിട്ടിയതോടെ സുഹൃത്തുക്കളും ബന്ധുക്കളും സംഭവത്തെ പറ്റി അന്വേഷിച്ചിരുന്നു. ഇതില്‍ ഹൃദയം തകർന്നാണ് വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ നരേന്ദ്ര ജീവിതം അവസാനിപ്പിച്ചത്.
ആന്ധ്രാപ്രദേശില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. നന്ദ്യാല്‍ ജില്ലയില്‍, ലോണ്‍ ആപ്പ് ഏജൻ്റുമാരുടെ പീഡനം നേരിട്ട ഒരു യുവതി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി വി അനിത കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയില്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി അന്ന് ഉറപ്പ് നല്‍കിയിരുന്നു.