ദൈവപുത്രനായ ജീസസ് ക്രൈസ്റ്റിന്റെ യഥാർത്ഥ പേര് അതല്ലെന്ന് ശാസ്ത്രജ്ഞർ. ജീസസിന്റെ മാതൃഭാഷയായ അരാമിക്കിലെ ഒരു പേരായിരിക്കാം അദ്ദേഹത്തിനുണ്ടായിരുന്നത് എന്നാണ് ശാസ്‌ത്രജ്ഞർ വെളിപ്പെടുത്തുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു
ക്രൈസ്റ്റ് (ക്രിസ്‌തു) എന്നത് കുടുംബപ്പേരല്ല, മറിച്ച് 'ദൈവത്തിന്റെ അഭിഷിക്തൻ' എന്ന അർത്ഥത്തില്‍ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒന്നാണെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ക്രിസ്‌തുവും തന്റെ ശിഷ്യന്മാരും ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന റോമൻ സാമ്രാജ്യത്തിലെ പ്രദേശമായ യെഹൂദ്യയിലെ പ്രാദേശിക ഭാഷയായ അരാമിക് ആണ് അവരും സംസാരിച്ചിരുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഗലീലിയയിലെ നസ്രേത്തിലാണ് ക്രിസ്‌തു ജനിച്ചതും വളർന്നതും. നസ്രേത്തിലെ യേശു (ജീസസ് ഒഫ് നസ്രേത്ത്), നസറായനായ യേശു (ജീസസ് ദി നസറേൻ) എന്നിങ്ങനെയാണ് ബൈബിളില്‍ ക്രിസ്‌തുവിനെ വിശേഷിപ്പിക്കുന്നത്.
'ക്രിസ്‌തു എന്ത് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതില്‍ സ്ഥിരീകരണമില്ല. അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലം അനുസരിച്ച് അരാമിക് ആയിരിക്കാൻ മാതൃഭാഷ എന്നാണ് വിശ്വസിക്കപ്പെടുന്നത്'- ജൂതമതം, ക്രിസ്‌തുമതം എന്നിവയില്‍ വിദഗ്ദ്ധനായ നെതർലാൻഡിലെ പ്രൊഫസർ ദിനേക് ഹോട്ട്‌മാൻ വ്യക്തമാക്കുന്നു. ജൂതന്മാർ കൂടുതലും അരാമിക് ഭാഷയാണ് സംസാരിച്ചിരുന്നതെന്ന് ഗലീലിയില്‍ നിന്നുള്ള ചില പാപ്പിറസ് രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. സുവിശേഷത്തിന്റെ ആദ്യകാല ഗ്രീക്ക് വിവർത്തനങ്ങളിലും ക്രിസ്തു ഈ ഭാഷയില്‍ ചില വാക്യങ്ങള്‍ പറഞ്ഞതായി പരാമർശിക്കുന്നുണ്ട്. ജീസസ് ജീവിച്ചിരുന്ന കാലത്ത് 'ജെ' എന്ന അക്ഷരം നിലവില്‍ വന്നിരുന്നില്ല. അദ്ദേഹം മരിച്ച് 1500 വർഷങ്ങള്‍ക്ക് ശേഷമാണ് 'ജെ' പിറവികൊണ്ടത്.
ജീസസിന്റെ യഥാർത്ഥ പേര് യേശു അല്ലെങ്കില്‍ യേശ്വാ ആയിരിക്കാമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അക്കാലത്ത് ഗലീലിയില്‍ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് പേരുകളായിരുന്നു ഇവ. 'അദ്ദേഹത്തിന്റെ പേര് അരാമിക് ഭാഷയില്‍ 'യേശ്വാ' ആയിരിക്കാനാണ് സാദ്ധ്യത. അദ്ദേഹം സ്വയം പരിചയപ്പെടുത്തിയതും അങ്ങനെയായിരിക്കാനാണ് സാദ്ധ്യത. മറ്റൊരു സാദ്ധ്യത യേശു എന്ന ഹ്രസ്വ രൂപമാണ്. റബ്ബി സാഹിത്യത്തില്‍ ഇതാണ് ഉപയോഗിച്ചിരുന്നത്'- പ്രൊഫസർ ഹോട്ട്‌മാൻ പറഞ്ഞു.
ജൂതനായ യേശുവിന്റെ കുടുംബപ്പേര് (സർനെയിം) യഥാർത്ഥത്തില്‍ ക്രിസ്‌തു എന്നായിരിക്കില്ല, അദ്ദേഹത്തിന്റെ മാതൃനാടുമായി ബന്ധമുള്ള പേരായിരിക്കാം അത്. അതിനാല്‍ തന്നെ പ്രാചീന അരാമിക് ഭാഷയ്ക്ക് അനുസൃതമായി അദ്ദേഹത്തിന്റെ യഥാർത്ഥ പേര് 'യേശു നരസീൻ' എന്നായിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ വാദിക്കുന്നത്.
'പുരാതന കാലത്ത്, ഇന്നത്തെപ്പോലെ കുടുംബപ്പേര് ഉണ്ടായിരുന്നില്ല. പകരം, പിതൃത്വം, ജനന സ്ഥലം മറ്റ് വ്യക്തിഗത സവിശേഷതകള്‍ എന്നിവയ്ക്കനുസൃതമായ പേരുകളാണ് വ്യക്തികള്‍ക്ക് നല്‍കിയിരുന്നത്'- ക്രൊയേഷ്യയിലെ സാഗ്രെബ് സർവകലാശാലയിലെ ചരിത്രകാരിയായ ഡോ. മാർക്കോ മറീന പറഞ്ഞു.
'ബൈബിളില്‍ "നസറേത്തിലെ യേശു" അല്ലെങ്കില്‍ "നസറായനായ യേശു" എന്നാണ് കൂടുതലും പരാമർശിക്കപ്പെടുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജന്മസ്ഥലം അനുസരിച്ച് പുരാതന അരാമിക് ഭാഷയില്‍ "യേശു നരസീൻ" ആയിരിക്കാം അദ്ദേഹത്തിന്റെ യഥാർത്ഥത്തിലെ മുഴുവൻ പേര്'- എന്നും ഡോ. മറീന കൂട്ടിച്ചേർത്തു.
'യേശു നരസീൻ' ജീസസ് ക്രൈസ്റ്റായി മാറിയത് ലിപ്യന്തരണം മൂലമായിരിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു ലിപിയില്‍ നിന്ന് മറ്റൊന്നിലേക്ക് വാചകം പരിവർത്തനം ചെയ്യുന്ന പ്രക്രിയയാണ് ലിപ്യന്തരണം.
ഒന്നാം നൂറ്റാണ്ടോടെ തന്നെ, 'യേശ്വാ' എന്ന അരാമിക് നാമത്തെ ഈസസ് എന്ന് ലിപ്യന്തരണം ചെയ്യുന്നതിനുള്ള ഒരു മാതൃക പിന്തുടർന്നിരുന്നുവെന്ന് ബർമിംഗ്ഹാം സർവകലാശാലയിലെ ക്രിസ്തുമതത്തില്‍ വിദഗ്ദ്ധനായ പ്രൊഫസർ കാൻഡിഡ മോസ് വ്യക്തമാക്കുന്നു.
പുതിയ നിയമം ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തപ്പോള്‍, പണ്ഡിതന്മാർ അരാമിക് നാമം ഉള്‍ക്കൊള്ളാൻ ശ്രമിച്ചെങ്കിലും സ്വരസൂചകമായ അപര്യാപ്തതകള്‍ വെല്ലുവിളിയായി മാറി. അതിനാല്‍, ഒരു ബദല്‍ തിരഞ്ഞെടുത്ത് യേശ്വായെ "ലെസസ്" എന്ന് ലിപ്യന്തരണം ചെയ്യുകയായിരുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പുതിയ നിയമം ലാറ്റിനിലേക്ക് വിവർത്തനം ചെയ്തപ്പോള്‍, "lesous" എന്നത് "lesus" എന്ന് ലിപ്യന്തരണം ചെയ്യപ്പെട്ടു. പതിനേഴാം നൂറ്റാണ്ടോടെ, "ജെ" എന്ന ശബ്ദം പ്രാബല്യത്തില്‍ വന്നു. അങ്ങനെ "ലെസസ്" "ജീസസ്" ആയി മാറിയെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.