എറണാകുളം ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൊലപാതകം നടത്തിയ പ്രതി റിതു മൂന്നോളം കേസുകളില്‍ പ്രതിയാണ്.
ഇയാള്‍ അയല്‍വാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി തദ്ദേശവാസികള്‍ പറയുന്നു.
പ്രതി കഞ്ചാവ് ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുകയും പോലീസില്‍ പരാതിപ്പെട്ടാല്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയുമാണ് ചെയ്തിരുന്നതെന്നും അയല്‍ക്കാര്‍ പറഞ്ഞു.
റിതു വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് അടിച്ചുകൊലപ്പെടുത്തിയത്. റിതുവിന്റെ വെട്ടേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലുമാണ്. റിതുവിന്റെ പേരില്‍ തൃശ്ശൂരിലും എറണാകുളത്തുമായി മൂന്ന് കേസുകളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പ്രതി ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. രണ്ടുദിവസം മുമ്ബാണ് നാട്ടിലെത്തിയത്. രണ്ടുതവണ റിമാന്‍ഡിലായായിട്ടുണ്ട്.
റൗഡി ലിസ്റ്റിലുമുണ്ടെന്നും എറണാകുളം റൂറല്‍ പോലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചു. പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായും പോലീസിനെ സമീപിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞെങ്കിലും ആരും ഇതുവരെ പരാതി എഴുതി നല്‍കിയിട്ടില്ലെന്നാണ് എറണാകുളം റൂറല്‍ പോലീസ് മേധാവി വിശദീകരിച്ചത്.
കണ്ണന്‍, ഭാര്യ ഉഷ മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ജിതിന്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണ്. ഇവരെ കൂടാതെ രണ്ടുകുട്ടികളും ആക്രമണ സമയം വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. കുട്ടികള്‍ക്ക് പരിക്കില്ല.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു നാലുപേരെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൂട്ടക്കൊലപാതകത്തിന് ശേഷം റിതു ബൈക്കില്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. വടക്കേക്കര സ്‌റ്റേഷനിലെ എസ്.ഐ. സംശയം തോന്നിയാണ് പ്രതിയെ പിടികൂടിയതെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.