ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി.
ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാൻ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം.
നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടരുന്നതില്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളില്‍ ബോബി പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്ബേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.
പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി രേഖകള്‍ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.
ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാൻ കഴിയാതെ ജയിലില്‍ തുടരുന്ന തടവുകാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്നാണ് ഇന്നലെ ജയിലിലെത്തിയ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. ഇതേത്തുടർന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകർ മടങ്ങി.
ബോബി ചെമ്മണ്ണൂരിന്റേത് പബ്ലിസിറ്റി ലക്ഷ്യം വച്ചുള്ള നാടകമാണെന്ന് അക്ഷേപമുയർന്നിരുന്നു. ഇന്നലെ തന്നെ പുറത്തിറങ്ങുകയായിരുന്നെങ്കില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വാർത്തകള്‍ അവിടെ തീർന്നേനെ. എന്നാല്‍ പുതിയൊരു കീഴ്‌വഴക്കമുണ്ടാക്കിയതോടെ ബോബി ചെമ്മണ്ണൂർ മുഖ്യധാരാ മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനിന്നു. അതിനാല്‍ത്തന്നെ കച്ചവടക്കാരനായ ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം പബ്ലിസിറ്റിയായിരുന്നുവെന്നാണ് ആരോപണം.
നാടകം വിലപോകില്ലെന്നും വീണ്ടും അഴിക്കുള്ളിലാകുമെന്നും മനസിലായതോടെ പ്രതിഭാഗം അഭിഭാഷകർ കാക്കനാട്ടെ ജയിലില്‍ എത്തി പത്ത് മിനിട്ടുകൊണ്ട് നടപടി പൂർത്തിയാക്കി ബോബിയെ പുറത്തിറക്കുകയും ചെയ്തു. മാദ്ധ്യമങ്ങളോട് രണ്ട് വാക്ക് പറഞ്ഞ് സ്ഥലം കാലിയാക്കുകയും ചെയ്തു. ഇനിയും നാടകം കളിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ബോബി ചെമ്മണൂർ ജയിൽ മോചിതനായി#bobbychemmannur #ernakulam pic.twitter.com/3tFvOvhGxb