ആനറയില്‍ കാമുകിക്കൊപ്പം ജീവിക്കാൻ പാർക്കിൻസണ്‍സ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ 64കാരനായ വിമുക്തഭടൻ പിടിയില്‍.
ആനയറ കിംസ് ആശുപത്രിക്ക് സമീപമുള്ള ഈറോഡ് ഹൗസില്‍ എസ്. ഷീല മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് കെ. വിധുവിനെ പൊലീസ് പിടികൂടിയത്.
ഷീലയെ ഇയാള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. 2024 സെപ്റ്റംബർ 26ന് ആയിരുന്നു ഷീല മരിച്ചത്. ഭാര്യ കട്ടിലില്‍ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു വിധു ബന്ധുക്കളേയും നാട്ടുകാരേയും ധരിപ്പിച്ചത്. ഷീലയുടെ മരണത്തില്‍ മക്കളില്‍ ചിലർ സംശയം പ്രകടിപ്പിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പരാതി നല്‍കിയില്ല.
ചോദ്യം ചെയ്യലില്‍ ഇയാള്‍ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു. ഭാര്യ ചികിത്സയിലാണെന്നതിനാല്‍ പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന് വിധു ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണത്തില്‍ സംശയം ഉയർന്നു. തെളിവുകള്‍ ലഭിച്ചതോടെ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു പ്രതിയുടെ അറസ്റ്റ്.
രാത്രി അറസ്റ്റ് രേഖപ്പെടുത്തി, ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ.ദിനില്‍, മെഡിക്കല്‍ കോളേജ് എസ്‌എച്ച്‌ഒ ബി.എം.ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രോഗബാധിതയാവുന്നതിന് മുമ്ബു തന്നെ ഭർത്താവിന് കാമുകിയുള്ള വിവരം അറിഞ്ഞിരുന്നതും ഇതു ചോദ്യം ചെയ്തതോടെ വിധു ഷീലയെ മർദ്ദിച്ചതും ഇയാള്‍ പൊലീസിനോട് വിശദമാക്കി. മുൻപും ഷീലയെ വധിക്കാൻ ശ്രമിച്ചിരുന്നതായി കുറ്റസമ്മതം നടത്തി.