Click to learn more 👇

IPL 2025: വന്‍ തിരിച്ചുവരവ്; എസ് ആര്‍എച്ചിനെ തകര്‍ത്ത് എല്‍എസ്ജി


 

ഐപിഎല്ലില്‍ ആദ്യമായി 300 റണ്‍സ് പിറക്കുമെന്നു ആരാധകര്‍ പ്രതീക്ഷിച്ച പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 200 പോലും എടുക്കാന്‍ അനുവദിക്കാതെ വരിഞ്ഞുകെട്ടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു തകര്‍പ്പന്‍ ജയം.


ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിയുടെ ക്ഷീണം തീര്‍ത്താണ് റിഷഭ് പന്തും സംഘവും ഈ മല്‍സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്.


ആദ്യം ബൗളിങില്‍ മികവ് പുലര്‍ത്തിയ എല്‍എസ്ജി പിന്നീട് അഗ്രസീവ് ബാറ്റിങിലൂടെ എസ്‌ആര്‍എച്ചിന്റെ കഥ കഴിക്കുകയായിരുന്നു. 191 റണ്‍സിന്റെ വിജയലക്ഷ്യമാണ് ലഖ്‌നൗവിനു പാറ്റ് കമ്മിന്‍സും സംഘവും നല്‍കിയത്. എന്നാല്‍ വെറും 16.1 ഓവറില്‍ 5 വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ എല്‍എസ്ജി അനായാസം വിജയത്തിലേക്കു കുതിച്ചെത്തി.

191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ എയ്ഡന്‍ മാര്‍ക്രം (1) പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നിക്കോളാസ് പൂരന്‍- മിച്ചെല്‍ മാര്‍ഷ് ജോടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ മല്‍സരം എസ്‌ആര്‍എച്ചില്‍ നിന്നും കൈവിട്ടുപോയി. 116 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഈ സഖ്യം ചേര്‍ന്നെടുത്തത്.


ഒമ്ബതാം ഓവറില്‍ പൂരന്‍ മടങ്ങുമ്ബോഴേക്കും 120 റണ്‍സുമായി ലഖ്‌നൗ വിജയുമറപ്പിച്ചിരുന്നു. എസ്‌ആര്‍എച്ചിന്റെ അന്തകനായി മാറിയത് പൂരനാണ്. സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി (18 ബോള്‍) കുറിച്ച അദ്ദേഹം 70 റണ്‍സ് നേടിയാണ് പുറത്തായത്. ഇതിനായി വെറും 26 ബോള്‍ മാത്രമേ പൂരനു വേണ്ടി വന്നുള്ളൂ. ആറു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.


മാര്‍ഷ് തുടരെ രണ്ടാമത്തെ കളിയിലും ഫിഫ്റ്റിയോടെ മിന്നിച്ചു. 31 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടക്കം 52 റണ്‍സ് നേടിയാണ് അദ്ദേഹം മടങ്ങിയത്. അബ്ദുള്‍ സമദ് (22*), ക്യാപ്റ്റന്‍ റിഷഭ് പന്ത് (15), ഡേവിഡ് മില്ലര്‍ (13*) എന്നിവരും എല്‍എസ്ജിയുടെ വിജയം വേഗത്തിലാക്കി. എസ്‌ആര്‍എച്ചിനായി നായകന്‍ പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റുകളെടുത്തു.

ഹൈദരാബാദ് നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി കുറിക്കാനായില്ല. 47 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് അവരുടെ ടോപ്‌സ്‌കോററായത്. 28 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറും മൂന്നു സിക്‌സറുമടിച്ചു.


അനികേത് വര്‍മ (36), നിതീഷ് റെഡ്ഡി (32), ഹെന്‍ട്രിച്ച്‌ ക്ലാസെന്‍ (26) എന്നിവരും എസ്‌ആര്‍എച്ച്‌ ബാറ്റിങില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ഒരോവറിലെ രണ്ടു വിക്കറ്റടക്കം നാലു വിക്കറ്റുകള്‍ പിഴുത ശര്‍ദ്ദുല്‍ ടാക്കൂറാണ് എല്‍എസ്ജി ബൗളിങില്‍ കസറിയത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക