ഉളിയക്കോവില്‍ കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കന്നതിന് ശേഷം അക്രമി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
24-കാരനായ ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജുമായി പ്രണയത്തിലായിരുന്നതായാണ് സൂചന. ഈ ബന്ധത്തില്‍ നിന്നും സഹോദരി പിന്മാറിയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ടുകള്‍.
ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കിയിരുന്നു. ഇതിന്റെ പകയാണ് മരണത്തിന് കാരണമെന്ന് സൂചന. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പര്‍ദ്ദ ധരിച്ചാണ് അക്രമി ഫെബിന്‍റെ വീട്ടില്‍ എത്തിയതെന്നാണ് അയല്‍വാസി പറയുന്നത്. തേജസിന്‍റെ കയ്യില്‍ പെട്രോള്‍ ഉണ്ടായിരുന്നു. ഇത് വീട്ടിലേയ്ക്ക് ഒഴിക്കാനും ഇയാള്‍ ശ്രമിച്ചു എന്നാണ് വിവരം.
എന്നാല്‍, ഇരു കുടുംബങ്ങള്‍ തമ്മിലും പരിചയമുണ്ടായിരുന്നതായി ഫെബിന്റെ മാതാവ് പൊലീസിന് മൊഴി നല്‍കി. മകനെ കൊലപ്പെടുത്തിയ തേജസ് രാജിനെ നേരത്തെ അറിയാമെന്നും ഫെബിന്റെ മാതാവിന്റെ മൊഴിയില്‍ പറയുന്നു. മകള്‍ക്കൊപ്പം തേജസ് പഠിച്ചിരുന്നെങ്കിലും വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നുവെന്നാണ് ഫെബിന്റെ അമ്മയുടെ വാക്കുകള്‍. കല്യാണം കഴിക്കണമെന്നുള്ള ആവശ്യവുമായി തേജസ് പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ വീട്ടുകാർ വിലക്കിയിരുന്നു. ഇതോടെ, ബന്ധം തുടരാൻ താല്‍പര്യം ഇല്ലെന്ന് യുവതി നിലപാട് എടുത്തതോടെ തേജസ് മാനസികമായി തകർന്നിരുന്നുവെന്നും പൊലീസ് പറയുന്നു.
കുത്തേറ്റ ഫെബിൻ്റെ പിതാവ് ഗോമസ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഗോമസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. ഫെബിൻ്റെയും തേജസ് രാജിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
കഴിഞ്ഞ ദിവസം വൈകിട്ട് 6.48-ഓടെയാണ് തേജസ് രാജു വാഗണ്‍ ആർ കാറില്‍ ഫെബിന്റെ വീട്ടിലേക്കെത്തിയത്. ആദ്യം കോളിംഗ് ബെല്ലടിച്ചു. ഫെബിന്‍റെ അച്ഛനാണ് വാതില്‍ തുറന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശബ്ദം കേട്ട് ഓടിയെത്തിയ ഫെബിനെ കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റ് പ്രാണരക്ഷാര്‍ഥം ഫെബിന്‍ ഓടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നെഞ്ചിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ ഫെബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കൻ കഴിഞ്ഞില്ല.