കെട്ടിടങ്ങള്‍ക്ക് മുകളിലെ തുറന്ന മേല്‍ക്കൂരയ്ക്ക് നികുതി ഈടാക്കേണ്ടതില്ലായെന്ന് ഹൈക്കോടതി. പൂർണമായും അടച്ച് കെട്ടാത്തതും എന്നാല്‍ വെയില്‍ കൊള്ളാതെ മേല്‍ക്കൂര മാത്രം ഇട്ടതുമായ കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പടെ നികുതി ചുമത്താനാവില്ലായെന്നാണ് കോടതിയുടെ നിരീക്ഷണം.
വാണിജ്യസ്ഥാപനത്തിന് മുകളില്‍ ട്രസ് വർക്ക് / മല്‍ക്കൂര ഇട്ടതിന് പിന്നാലെ 2,80,800 രൂപ അധികനികുതി ചുമത്തിയതിന് പിന്നാലെ ചേർത്തല സ്വദേശികളായ സേവ്യർ ജെ പൊന്നേഴത്ത്, ജോസ് ജെ പൊന്നേഴത്ത് എന്നിവർ നല്‍കിയ ഹർജിയിലാണ് ഉത്തരവ്. മുഴുവനായി കെട്ടി അടയ്ക്കാത്ത കെട്ടിടത്തിൻ്റെ മേല്‍ക്കൂര വാണിജ്യത്തിനോ താമസത്തിനോ ഉപയോഗിക്കാത്ത പക്ഷം നികുതി അടയക്കേണ്ടെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
അതേ സമയം, ട്രസ് വർക്ക് ചെയ്യാത്ത സ്ഥലം ഉള്‍പ്പടെ 1328 ചതുരശ്രമീറ്ററാണെന്നും ഇവിടെ സർക്കാർ മാനദണ്ഡ പ്രകാരം സോളാർ പ്ലാൻ്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചതിനാല്‍ നികുതി 50 ശതമാനം ഇളവ് വേണമെന്ന ഹർജികാരുടെ ആവശ്യം തള്ളി. ഇത് കെട്ടിടം നിർമ്മിച്ച സമയം സ്ഥാപനത്തില്‍ ഇല്ലായിരുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു ആവശ്യം തള്ളിയത്.