ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ, പതിനേഴുകാരി അഞ്ചുവർഷം മുമ്ബ് പീഡിപ്പിച്ച 57-കാരന്റെ പേരും വെളിപ്പെടുത്തി.
രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ചേർത്തല മരുത്തോർവെട്ടം ഗീതാ കോളനിയില്‍ കൃഷ്ണജിത്ത്(20), ചുമത്ര കോട്ടാലി ആറ്റുചിറയില്‍ ചന്ദ്രാനന്ദൻ (57) എന്നിവരെ തിരുവല്ല പോലീസാണ് അറസ്റ്റുചെയ്തത്.
ഫെബ്രുവരി ഒൻപതിന് രാത്രിയാണ് കൃഷ്ണജിത്ത് പെണ്‍കുട്ടിയെ ചേർത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ അച്ഛന്റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസില്‍കയറ്റി ഇയാള്‍ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ശിശുക്ഷേമസമിതിയില്‍നിന്ന് ലഭിച്ച വിവരപ്രകാരം, തിരുവല്ല പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിക്കായി നടത്തിയ തിരച്ചിലില്‍ തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
വിവരങ്ങള്‍ പറയുന്നതിനിടെയാണ് ചന്ദ്രാനന്ദൻ പീഡിപ്പിച്ച വിവരവും വെളിപ്പെടുത്തിയത്. 2020-ലാണ് സംഭവം. ഏഴാംക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ഭയന്നിട്ടാണ് അന്ന് ആരോടും പറയാഞ്ഞതെന്നും കൗണ്‍സിലിങ്ങിനിടെ കുട്ടി പറഞ്ഞു. കേസെടുത്ത തിരുവല്ല പോലീസ് ഉടനടി പ്രതിയെ പിടികൂടി. ഇൻസ്പെക്ടർ എസ്.സന്തോഷിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.