ഗുരുഗ്രാമം: ആശുപത്രിയില്‍ വെന്‍റിലേറ്റർ സഹായത്തിലായിരുന്നപ്പോള്‍ ലൈംഗികാതിക്രമം നേരിട്ടെന്ന ഗുരുതര ആരോപണവുമായി എയർഹോസ്റ്റസ്.
46കാരിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സദർ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഏപ്രില്‍ ആറിന് പീഡിപ്പിക്കപ്പെട്ടെന്ന് എയർഹോസ്റ്റസ് നല്‍കിയ പരാതിയില്‍ പറയുന്നു. ഏപ്രില്‍ 13 ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് യുവതി ഭർത്താവിനോട് ഇക്കാര്യം പറഞ്ഞത്. പിന്നാലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ട്രെയിനിങില്‍ പങ്കെടുക്കാനാണ് എയർ ഹോസ്റ്റസ് ഗുരുഗ്രാമില്‍ എത്തിയത്. അതിനിടെ ഹോട്ടലിലെ സ്മിമ്മിങ് പൂളില്‍ വീണ് ഗുരുതരാവസ്ഥയിലായ യുവതിയെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്റർ സഹായത്തില്‍ ആയിരുന്നപ്പോഴാണ് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ആ സമയത്ത് നിലവിളിക്കാനോ എതിർക്കാനോ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് പൊലീസ് തേടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഗുരുഗ്രാം പൊലീസ് വക്താവ് സന്ദീപ് കുമാർ പറഞ്ഞു.
പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്ബാകെ രേഖപ്പെടുത്തി. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു.